ശബരിമല സ്വർണക്കൊള്ളയിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ട , മുരാരി ബാബുവിന്റെ രാജി എൻഎസ്എസ് എഴുതി വാങ്ങി. എൻഎസ്എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്റായിരുന്നു മുരാരി ബാബു. വിവാദ കാലയളവിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തിരുന്നു.വ്യാഴാഴ്ച രാജി എഴുതി വാങ്ങി. ഞായറാഴ്ചത്തെ കരയോഗം പൊതുയോഗം ഇത് അംഗീകരിച്ചു. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ആവശ്യപ്രകാരമാണ് രാജി എഴുതിവാങ്ങിയത്. ശബരിമലയിൽ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് രാജി എഴുതി വാങ്ങിയത്. സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തത്.
ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ശബരിമലയിൽ വഴി വിട്ട ഇടപെടലിനു മുരാരി ബാബു മുൻപും അവസരം ഒരുക്കിയെന്നു ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. വിവാദസ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടതിന്റെ തെളിവ് ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം ദ്വാരപാലക പീഠം ഉണ്ണികൃഷ്ണൻ പോറ്റി വഴി സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ നീക്കം നടത്തിയത്. ദേവസ്വം ബോർഡിനെ അറിയിക്കും മുൻപ് അന്ന് എക്സിക്യുട്ടീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു ചെന്നൈയിലെ സ്മാർട്ട് ക്രിയേഷന് കത്ത് അയച്ചിരുന്നു.











