ഇടപ്പെടലുകള്‍ ഫലംകണ്ടു തുടങ്ങിയതോടെ കാലങ്ങളായി വാഹന സൗകര്യമില്ലാതെ കിടന്ന ഇടവഴികള്‍ റോഡുകളാവുന്നു. നന്നംമുക്ക് പഞ്ചായത്തിലെ മൂക്കുതല വടക്കുമുറിയിലാണ് ജനകീയ ഇടപെടലുകള്‍ ഫലം കണ്ട് തുടങ്ങിയത് . ഒന്നാം വാര്‍ഡ് മെമ്പര്‍ ഫയാസിന്റെ നേതൃത്വത്തിലാണ് പ്രദേശത്തെ റോഡ് സൗകര്യമില്ലാത്ത വീടുകളിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്നത്. സുമനസുകള്‍ സൗജന്യമായി വിട്ട് നല്‍കിയ സ്ഥലം ഉപയോഗിച്ചാണ് വര്‍ഷങ്ങളായി യാത്രാദുരിതം നേരിട്ട രണ്ട് കുടുംബങ്ങള്‍ക്ക് റോഡ് ഒരുക്കുന്നത്. വടക്കുമുറി സ്വദേശിയായ പാലംകുളങ്ങര റസാക്ക്,പാലംകുളങ്ങര ഷാജി എന്നിവരുടെ കുടുംബങ്ങളാണ് രോഗികളായ രണ്ട് കുടുംബങ്ങള്‍ക്ക് വഴിയൊരുക്കാന്‍ സൗജന്യമായി സ്ഥലം വിട്ട് നല്‍കിയത്.
തൊട്ടടുത്ത് അഞ്ചോളം കുടുംബങ്ങളിലേക്കുള്ള ഇടവഴിയും മെമ്പറുടെ ഇടപെടലിൽ റോഡായി മാറുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് റോഡുകളുടെയും നവീകരണ പ്രവർത്തനങ്ങളും പ്രദേശത്തെ സുമനസുകളുടെ സഹകരണത്തോടെ സജീവമായി പുരോഗമിക്കുന്നു











