വെളിയങ്കോട്: ഖാദിരി രിഫാഈ ത്വരീഖത്തിന്റെ ശൈഖും സൂഫിയുമായിരുന്ന വെളിയങ്കോട് പാടത്തകായിൽ സ്വാലിഹ് മൗലാ 54-ാമത് ആണ്ടുനേർച്ച സമാപിച്ചു. മൗലയുടെ മഖ്ബറയിൽ നടന്ന സമൂഹ സിയാറത്തോടെയും കൂട്ടപ്രാർഥനയോടെയുമാണ് ആണ്ടുനേർച്ചയുടെ സമാപനം. സമാപന ദിവസം ഭക്ഷണ വിതരണം നടന്നു. വിതരണം മൗലായുടെ മകനും മുത്തവല്ലിയുമായ പാടത്തകായിൽ ഹമീദ് ഹാജി ഉദ്‌ഘാടനം ചെയ്‌തു.വിവിധയിടങ്ങളിൽനിന്നായി നൂറുകണക്കിനാളുകളാണ് ഭക്ഷണം വാങ്ങാനായി വെളിയങ്കോട് പാടത്തകായിൽ എത്തിയത്.പാടത്തകായിൽ ജറാത്തിലേക്കും ഭക്ഷണം വാങ്ങാനുമായെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ട്രോമാകെയർ പ്രവർത്തകരുടെ സേവനമുണ്ടായിരുന്നു.മനുഷ്യന് നേർവഴി കാണിക്കുകയാണ് സൂഫികൾ ചെയ്യുന്നത്.ഇസ്‌മായിൽ സഖാഫി തോട്ടുമുക്കം സ്വന്തം ജീവിതത്തിലൂടെ മനുഷ്യന് നേർവഴി കാണിക്കുകയാണ് സൂഫികൾ ചെയ്യുന്നതെന്ന് പ്രമുഖ പണ്ഡിതൻ ഇസ്‌മായിൽ സഖാഫി തോട്ടുമുക്കം പറഞ്ഞു.വെളിയങ്കോട് പാടത്തകായിൽ സ്വാലിഹ് മൗലാ ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ആത്മീയ സദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വഴികളാണ് പാടത്തകായിൽ സ്വാലിഹ് മൗല ഉൾപ്പെടെയുള്ള മുഴുവൻ സൂഫിയാക്കളും പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.പാടത്തകായിൽ ഹമീദ് ഹാജി അധ്യക്ഷനായി.സുലൈമാൻ അൻവരി കൂരപ്പടന്ന, ബേപ്പൂർ ഖാസി പി.ടി. മുഹമ്മദ് മുസ്‌ലിയാർ എന്നിവർ പ്രസംഗിച്ചു. ആത്മീയ സദസിൽ പ്രത്യേക പ്രാർഥനയും ദിക്ർ, സ്വലാത്ത് സദസ്സുകളും നടന്നു.











