തിരുവനന്തപുരം: ക്ഷേത്രങ്ങളിലും ക്ഷേത്രപരിസരങ്ങളിലും രാഷ്ട്രീയ സംഘടനകളുടെയോ പ്രസ്ഥാനങ്ങളുടെയോ വ്യക്തികളുടെയോ ചിഹ്നങ്ങളോ അടയാളങ്ങളോ കൊടിതോരണങ്ങളോ പതാകയോ പ്രദർശിപ്പിക്കാൻ പാടില്ലെന്ന് റവന്യുവകുപ്പിന്റെ സർക്കുലർ. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രങ്ങളിലും ക്ഷേത്രപരിസരങ്ങളിലും കൊടിതോരണങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്നതിന് പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചാണ് റവന്യുവകുപ്പ് സർക്കുലർ.ഇതുസംബന്ധിച്ച ഹൈക്കോടതി നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മത, സാമുദായിക സ്പർധ വളർത്തുന്ന ചിത്രങ്ങളോ, അത്തരം വ്യക്തികളുടെ ചിത്രങ്ങളോ, രൂപസാദൃശ്യമുള്ള ചിത്രങ്ങളോ, ക്ഷേത്ര പരിസരങ്ങളിൽ പാടില്ല. ഉത്സവസമയത്ത് ഇതു പ്രത്യേകം ഉറപ്പാക്കണം.പൊതുപരിപാടികൾക്കു വാടയ്ക്കു കൊടുക്കുന്ന ക്ഷേത്ര ഉടമസ്‌ഥതയിലുള്ള കെട്ടിടങ്ങളിലും ഭൂമിയിലും കൊടിയോ തോരണങ്ങളോ പ്രദർശിപ്പിക്കുന്നതിനു ദേവസ്വം കമ്മിഷണറുടെയോ അഡ്മിനിസ്ട്രേറ്റർമാരുടെയോ പ്രത്യേക അനുമതി വേണം. മാനദണ്ഡങ്ങൾ 45 ദിവസത്തിനകം ക്ഷേത്രപരിസരങ്ങളിൽ വ്യക്‌തമായി കാണത്തക്ക വിധം പ്രദർശിപ്പിക്കണം.എല്ലാ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾക്കും, സർക്കാർ സാമ്പത്തിക സഹായം സ്വീകരിക്കുന്ന ക്ഷേത്രങ്ങൾക്കും ഈ മാർഗനിർദേശങ്ങൾ ബാധകമാണെന്നും സർക്കുലർ.