ലണ്ടൻ: തുറിച്ചുനോക്കിയെന്നും അപമാനകരമായി പെരുമാറിയെന്നും ആരോപിച്ച് യുകെ സ്വദേശിനി നൽകിയ പരാതിയിൽ മലയാളി ദന്ത ഡോക്ടർ ജിസ്‌ന ഇഖ്ബാൽ 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. സഹപ്രവർത്തകയിൽ നിന്നുള്ള തുടർച്ചയായ കണ്ണുരുട്ടലും താഴ്ത്തിക്കെട്ടിയുള്ള സംസാരവും ഒറ്റപ്പെടുത്തലും ഭീഷണിപ്പെടുത്തലും ഉൾപ്പെടെയുള്ള അപമര്യാദ നിറഞ്ഞ പെരുമാറ്റം നേരിട്ടുവെന്നായിരുന്നു ദന്തരോഗ നഴ്‌സിന്റെ പരാതി.എഡിൻബറോയിലെ ഗ്രേറ്റ് ജംഗ്ഷൻ ഡെന്റൽ പ്രാക്ടീസിലാണ് സംഭവം. ഡോ. ജിസ്‌ന ഇഖ്ബാലും നാല് പതിറ്റാണ്ടിലേറെയായി ദന്തചികിത്സാ രംഗത്ത് പ്രവർത്തിക്കുന്ന അറുപത്തിനാലുകാരിയായ മൗറീൻ ഹൗസണും തമ്മിലായിരുന്നു പ്രശ്‌നം. ജിസ്‌ന അപമര്യാദയായും അനാദരവോടും പെരുമാറിയെന്നും താൻ സംസാരിക്കുമ്പോഴെല്ലാം തുറിച്ചുനോക്കിയിരുന്നുവെന്നും ട്രിബ്യൂണലിൽ ഹൗസൺ ആരോപിച്ചു. ജിസ്‌ന ഇതെല്ലാം നിഷേധിച്ചെങ്കിലും ഹൗസന്റെ വാദങ്ങൾ പാനൽ അംഗീകരിക്കുകയായിരുന്നു.ഹൗസൺ അസുഖ അവധിയിലായിരുന്നപ്പോൾ റിസപ്ഷനിലെ ചുമതലകൾ ഏറ്റെടുക്കാൻ ജിസ്‌നയോട് ആവശ്യപ്പെട്ടതോടെയാണ് തർക്കം രൂക്ഷമായത്. സന്ധിവാതം കാരണം റിസപ്ഷൻ ചുമതല നൽകിയിരുന്ന ഹൗസണ് ഇതിൽ അതൃപ്തി ഉണ്ടായി. 2024 സെപ്റ്റംബറിൽ പ്രശ്‌നങ്ങൾ കൂടുതൽ വഷളായെന്നും ഹൗസൺ ജോലിസ്ഥലത്ത് വെച്ച് കരയുന്ന അവസ്ഥയും ഉണ്ടായി. തന്നെ ഒരു ശുചീകരണ തൊഴിലാളിയുടെ നിലയിലേക്ക് താഴ്ത്തിയെന്ന് അവർ പരാതിപ്പെട്ടു. അടുത്ത മാസം ശമ്പളം കുറഞ്ഞപ്പോൾ ഹൗസൺ രാജിവച്ചു.ഹൗസന്റെ ആശങ്കകളിൽ നടപടിയെടുക്കുന്നതിൽ ക്ലിനിക്കിനുണ്ടായ പരാജയം വീഴ്ചയാണെന്ന് കേസ് പരിഗണിച്ച ജഡ്ജി റൊണാൾഡ് മക്കേ പറഞ്ഞു. തിരുവനന്തപുരം ദന്തൽ മെഡിക്കൽ കോളേജിൽനിന്നാണ് ജിസ്‌ന ബിരുദമെടുത്തത്.