തന്നെ കായികമായി നേരിടണമെന്ന കാംപെയിൻ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നുണ്ടെന്ന് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ. അതിന്റെ ഭാഗമായാണ് ആക്രമണം നടന്നത്. നിയമപരമായി തന്നെ നിശബ്ദനാക്കാൻ കഴിയില്ലെന്ന് കണ്ടപ്പോഴാണ് കായികമായി തീർത്തുകളയാൻ ഒരു കൂട്ടർ തീരുമാനിച്ചതെന്നും ഇതിനു പിന്നിൽ സൈബർ സഖാക്കളാണെന്നും ഷാജൻ പ്രതികരിച്ചു. സിപിഎം നേരിട്ടാണ് ആക്രമണം നടത്തിയതെന്ന് താൻ പറയുന്നില്ലെന്നും ഷാജൻ വ്യക്തമാക്കി
എനിക്കെതിരെ നിരവധി കേസുകൾ പല ഹൈക്കോടതികളിൽ ഉണ്ട്. ബോംബെ, ലക്നൗ, കേരള ഹൈക്കോടതികളിൽ കേസുകൾ ഉണ്ട്. ഹൈക്കോടതിയിൽ സാധാരണ നിലയിൽ കേസ് നേരിട്ട് പോകാറില്ല. പക്ഷേ അതാണ് സ്ഥിതി. ആക്രമിച്ചവർ തന്നെ സംഘടിതമായി നിശബ്ദമാക്കാൻ ശ്രമിക്കുന്നു. അതിന് പലവഴികൾ അവർ തേടിക്കൊണ്ടിരിക്കുന്നു. നിയമപരമായി എന്നെ പൂട്ടാൻ പറ്റില്ല എന്ന് അവർക്ക് ബോധ്യമായി. കാരണം ഞാൻ പറയുന്നതിലും ചെയ്യുന്നതിലും നിയമപരമായി പരിരക്ഷയുണ്ട്. ഈ പശ്ചാത്തലത്തിലാണ് അവർ ഒരു തീരുമാനത്തിൽ എത്തിയത്. ഒരു കാരണവശാലും എന്നെ നിയമപരമായി ജയിലിലടക്കാൻ സാധ്യമല്ല. വളഞ്ഞ വഴിയിലൂടെ ജയിലിലടക്കാൻ ഒരിക്കൽ ശ്രമിച്ചു. അതും പരാജയപ്പെട്ടു. നിയമസംവിധാനം എന്ന ശക്തമായി സഹായിക്കുന്നു എന്ന് കണ്ടപ്പോൾ അവരുടെ മുൻപിലുള്ള വഴി എന്നെ കായികമായി നേരിട്ട് തീർക്കുക എന്നതാണ്. ഞാൻ ഇത് നേരത്തെ പ്രതീക്ഷിച്ചതാണ്. സമൂഹമാധ്യമത്തിലൂടെ സൈബർ സഖാക്കൾ കാംപെയിൻ നടത്തി. അത് സിപിഎം ആണെന്ന് ഞാൻ പറയുന്നില്ല. ഇക്കൂട്ടരാണ് എന്നെ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്. ഇവർ ഇനി എന്നെ കായികമായി നേരിടണമെന്ന കാംപെയിൻ ആരംഭിച്ചു. ബാക്കി പാർട്ടി നോക്കിക്കോളും എന്നായിരുന്നു നിലപാട്. സിപിഎം, കോൺഗ്രസ്, ബിജെപി എന്നിവർക്ക് എന്നോട് വിമർശനമുണ്ട്. പക്ഷേ ശത്രുതയില്ല’’ – ഷാജൻ പറഞ്ഞു
മർദനത്തിൽ പരുക്കേറ്റ ഷാജൻ സ്കറിയയെ തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് ജില്ലാ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയത്. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ 4 പേരെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്എച്ച്ഒ അറിയിച്ചിട്ടുണ്ട്. ഷാജൻ എത്തിയതറിഞ്ഞ് ആസൂത്രിതമായി വാഹനം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.








