യുവാവിനെ തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സതേടി. കരകരക്കൊളുമ്പ് എസ്. സുജിത്ത് (26) ആണ് പരിക്കുകളോടെ ചികിത്സയിലുള്ളത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അത്തിക്കോട് പള്ളിമേട് സ്വദേശികളായ എ. മുഹമ്മദ് അൻസാർ (21), എം. മുഹമ്മദ് ഹുസൈൻ (21), എം. മുഹമ്മദ് റിയാസ് (21) എന്നിവരാണ് അറസ്റ്റിലായത്
ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് അത്തിക്കോട് പള്ളിമേട്ടിൽവെച്ചായിരുന്നു സംഭവം. വഴിയാത്രക്കാരനായ സുജിത്തിനെ അകാരണമായി നാലുപേർചേർന്ന് മർദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മർദനത്തിൽ ഇടതുകാലിന്റെ എല്ല് പൊട്ടുകയും ശരീരമാസകലം പരിക്കേൽക്കുകയും ചെയ്തു. പരാതിയെത്തുടർന്ന് കൊഴിഞ്ഞാമ്പാറ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് വൈകുന്നേരത്തോടെ പ്രതികൾ പിടിയിലായത്. ഇവരെ ഞായറാഴ്ചരാത്രി 10 മണിക്ക് ഒറ്റപ്പാലം മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്കൊപ്പം ഉണ്ടായിരുന്ന നാലാമത്തെ യുവാവിന് പ്രായപൂർത്തിയായിട്ടില്ലെന്ന കാരണത്താൽ നോട്ടീസ് നൽകുമെന്ന് പോലീസ് അറിയിച്ചു.
ഇൻസ്പെക്ടർ എം.ആർ. അരുൺകുമാർ, എസ്.ഐ. കെ. ഷിജു, ജിഎസ്ഐ. എം. മുഹമ്മദ് റാഫി, വി. ജയകുമാർ, എഎസ്ഐ പി. ശാന്തി, സീനിയർ സിവിൽപോലീസ് ഓഫീസർമാരായ എസ്. അനീഷ്, ബി. അബ്ദുൽനാസർ, വി. ഷിജു, സിവിൽപോലീസ് ഓഫീസർമാരായ കെ. സുഭാഷ്, ആർ. സൗമ്യ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.








