കളവു കേസിൽ പ്രതിയായ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പയ്യാവൂർ വാതിൽമടത്തെ പി. പ്രശാന്ത് (39), ഉളിക്കൽ അറബിയിലെ ടി.എസ്. നിതിൻ കുമാർ എന്നിവരെയാണ് പേരാവൂർ ഡിവൈഎസ്പി എൻ.പി. ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 2018ലായിരുന്നു ആദ്യം പീഡനം നടന്നത്. പ്രതികൾ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്
കണ്ണൂർ, ഗുണ്ടൽപേട്ട്, കോഴിക്കോട് എന്നിവിടങ്ങളിലെ വാടക വീടുകളിലും ലോഡ്ജുകളിലും കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ചെറുപുഴ സ്വദേശിയായ പരാതിക്കാരി നേരത്തെ കാമുകനൊപ്പം ഒളിച്ചോടിപ്പോയിരുന്നു. തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. ധ്യാനകേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവതി അവിടെയെത്തിയ കളവ് കേസ് പ്രതിയുമായി ഇഷ്ടത്തിലാകുകയും ഇയാളെ വിവാഹം കഴിക്കുകയുമായിരുന്നു. ഇയാൾ പിന്നീട് ജയിലിലായി. ഇയാൾക്കൊപ്പം ജയിലുണ്ടായിരുന്ന പ്രശാന്തും നിതിനും പുറത്തിറങ്ങിയപ്പോൾ യുവതിക്ക് സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു
പിന്നീട് യുവതി വേറൊരാളെ വിവാഹം കഴിച്ച് മറ്റൊരിടത്ത് താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ആദ്യം പീഡിപ്പിച്ച പ്രതികൾ വീണ്ടും യുവതിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. ഇവർ വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ഇൻസ്പെക്ടർ എ.വി. ദിനേശൻ, ഡിവൈഎസ്പി സ്ക്വാഡിലെ എസ്ഐമാരായ രമേശൻ, ശിവദാസൻ, എഎസ്ഐ ജി. സജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ജയദേവൻ, രാഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്






