രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസിതിയിലേക്ക് പ്രതിഷേധം. കാളയുമായാണ് യുവ മോർച്ച പ്രവർത്തകർ പ്രതിഷേധം നടത്തിയത്. പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാക്കളും രാഹുലിനെ സംരക്ഷിക്കുന്നുവെന്നാണ് യുവ മോർച്ചയുടെ ആരോപണം.പ്രതിഷേധം ശക്തമായതോടെ ബാരിക്കേട് മറിച്ചിടാനും ശ്രമം നടത്തി. പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കിയും പ്രയോഗിച്ചു. തിങ്കളാഴ്ച വൈകിട്ടോടെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക വസിതിയിലേക്ക് യുവമോർച്ച പ്രതിഷേധം നടത്തിയത്.അതേസമയം, അശ്ലീല ചാറ്റ് വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുൽ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് നീക്കം.പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതോടെ സെപ്റ്റംബർ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത.രാഹുൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായം ഉയർന്നെങ്കിലും തൽക്കാലം രാജിയില്ലാതെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എംഎൽഎ സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്ന് രാഹുലും വ്യക്തമാക്കിയിരുന്നു.യുവനടി റിനി ആൻ ജോർജ്, ട്രാൻസ് വുമൺ അവന്തിക എന്നിവരുടെ വെളിപ്പെടുത്തലിനൊപ്പം പല കോണിൽനിന്നാണ് രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നത്.









