പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി. മലപ്പുറം പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ട് പോയത്. രണ്ടു കോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതായി ഷമീറിൻ്റെ ഭാര്യ പോലിസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. പാണ്ടിക്കാട് ജിഎൽപി സ്കൂളിന് സമീപത്ത് വെച്ച് ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. ബലം പ്രയോഗിച്ച് കൊണ്ടുപോവുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലിസ് ശേഖരിച്ചു. സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ട് പോകലിന് കാരണമെന്ന് സംശയം. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇതിനിടെ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ വന്നതായി ഷമീറിൻ്റെ ഭാര്യ മൊഴി നൽകി. പാണ്ടിക്കാട് പോലിസ് അന്വേഷണം ആരംഭിച്ചു. പെരിന്തൽമണ്ണ ഡിവൈഎസ്പിയാണ് നേതൃത്വം നൽകുന്നത്. ഷമീർ ഈ മാസം നാലിനാണ് വിദേശത്തു നിന്ന് നാട്ടിലെത്തിയിരുന്നത്.











