തിരുവനന്തപുരം: കേരളത്തിൽ ആറുമാസത്തിനിടെ ഡേറ്റിങ് ആപ് കെണിയിൽ വീണത് 268 പേർ. ആകെ 4.08 കോടി രൂപയാണ് ഇവർക്ക് നഷ്ടമായത്. ഗിഫ്റ്റ് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിലാണ് പലർക്കും പണം നഷ്ടമായത്. വിദേശത്തേക്ക് പോകാൻ ശ്രമം നടത്തിയവരാണ് വലയില്‍ വീണതിൽ കൂടുതൽ പേരും. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരും വ്യാപകമായി തട്ടിപ്പിന് ഇരയാകുന്നുണ്ട്.രാജ്യത്ത് പലയിടത്തും സൈബർ തട്ടിപ്പിലൂടെ പണം തട്ടിയെടുത്ത രണ്ടുപേർ കഴിഞ്ഞ ആഴ്ച തിരുവനന്തപുരം കരമനയിൽ അറസ്റ്റിലായിരുന്നു. 250 സിംകാർഡുകളും ഇവരിൽ നിന്ന് പിടികൂടി. തമിഴ്നാട്ടിലും കർണാടകയിലുമായി സൈബർ തട്ടിപ്പുകളില്‍ നഷ്ടപ്പെട്ട പണം തിരുവനന്തപുരത്തെ ചില എടിഎമ്മുകളിൽ നിന്നാണ് മാറിയെടുത്തിരുന്നത്. നഗരത്തിലെ ചിലരുടെ പേരിലാണ് സിംകാർഡുകളും എടുത്തത്. ഇവർ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുത്ത് വൻതുക കൈമാറിയിരുന്നു.










