തിരുവനന്തപുരം: ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഈമാസം 14ന് ഇതുസംബന്ധിച്ച പരിപാടികൾ സംഘടിപ്പിക്കണമെന്ന് വൈസ് ചാൻസലർമാർക്ക് നിർദേശം നൽകി. ഇന്ത്- പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജനഭീതി ദിനം ആചരിക്കുന്നത്. 2021 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിഭജനഭീതി ദിനം ആചരിക്കണം എന്ന് പ്രഖ്യാപിച്ചത്.
കഴിഞ്ഞവർഷം യുജിസിയും സമാനമായി നിർദേശം നൽകിയിരുന്നു. സർവകലാശാലകളിൽ വിഭജന ഭീതി ദിനം ആചരിക്കണമെന്നായിരുന്നു നിർദേശം. ഇത്തരത്തിലാണ് സംസ്ഥാന സർവകലാശാലകളിൽ ഓഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കാൻ ഗവർണർ വൈസ് ചാൻസിലർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. എല്ലാ വൈസ് ചാൻസലർമാറും വിദ്യാർത്ഥികളും ദിനാചരണത്തിൽ പങ്കെടുക്കണമെന്നാണ് സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്.
സർവകലാശാലകൾക്ക് വിഷയത്തില്‍ സെമിനാറുകൾ സംഘടിപ്പിക്കാം. വിഭജനത്തിൻ്റെ ഭീകരത തുറന്ന് കാട്ടുന്ന നാടകങ്ങൾ സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്. സർവകലാശാലകളോട് ആക്ഷൻ പ്ലാൻ നൽകാൻ ചാൻസലര്‍ സർക്കുലറിൽ നിര്‍ദേശിക്കുന്നു.