അമിത വേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേർക്കു പരുക്കേറ്റു. 4 പേരുടെ നില ഗുരുതരം. തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ മുന്നിൽ നിർത്തിയിട്ട ഓട്ടോയിലും കാറിലും ഇടിച്ചശേഷമാണ് തൊട്ടടുത്തുള്ള നടപ്പാതയിലേക്ക് കാർ ഇടിച്ചു കയറിയത്. പരുക്കേറ്റവരിൽ രണ്ടുപേർ ഓട്ടോഡ്രൈവർമാരും രണ്ടുപേർ കാൽനടയാത്രക്കാരുമാണ്. ഒരു ഓട്ടോ ഡ്രൈവർക്ക് നിസ്സാര പരുക്കേറ്റു.
വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥാണ് വാഹനം ഓടിച്ചിരുന്നത്. ഇയാൾക്ക് ഡ്രൈവിങ് ലൈസന്‍സുണ്ട്. ഡ്രൈവിങ് പഠനത്തിനിടെയാണ് അപകടമെന്നാണ് ലഭിക്കുന്ന വിവരം. യുവാവും ബന്ധുവുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്ന് പൊലീസ് പറഞ്ഞു. ബ്രേക്കിനു പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.







