കേരളത്തിലെ കാലാവധി കഴിഞ്ഞ വണ്ടികൾ പൊളിക്കാനുള്ള ഔദ്യോഗിക കരാർ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിന് (സിൽക്ക്). ടെൻ്ററിൽ പങ്കെടുത്തുകൊണ്ട് ഈ കരാർ നേടിയെടുത്ത ഇന്ത്യയിലെ തന്നെ ആദ്യ പൊതുമേഖലാ സ്ഥാപനം കൂടിയായി സിൽക്ക് മാറി. ടാറ്റ അടക്കമുള്ള വൻകിട ഗ്രൂപ്പുകൾക്കാണ് കേരളത്തിന് പുറത്ത് സ്ക്രാപ്പിങ്ങ് യൂണിറ്റുകൾ ലഭിച്ചിട്ടുള്ളതെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.നാവികസേനയ്ക്കായി രാജ്യസുരക്ഷ കാത്ത ആദ്യത്തെ മുങ്ങിക്കപ്പലായ സിന്ധുധ്വജ പൊളിച്ച് സ്ക്രാപ്പാക്കിയത് സിൽക്ക് ആണ്. കഴിഞ്ഞ വർഷമാണ് കരാർ ലഭിച്ചതിനെത്തുടർന്ന് സ്ക്രാപ്പിങ്ങ് പ്രവർത്തനം സിൽക്ക് നടത്തിയത്.കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിച്ച് ആക്രിയാക്കാനുള്ള ഔദ്യോഗിക സംവിധാനം കേരളത്തിൽ ആരംഭിക്കുന്നതോടെ ആദ്യഘട്ടത്തിൽ നാലായിരത്തിലധികം വാഹനങ്ങളാകും പൊളിക്കാൻ സാധിക്കുക. കേരളത്തിലെ ഉത്തര & ദക്ഷിണ മേഖലകളിലെ കരാറുകളാണ് സിൽക്കിന് ലഭിച്ചത്. ഉത്തരമേഖലയിലെ സ്ക്രാപ്പിങ്ങ് യൂണിറ്റ് കണ്ണൂരിൽ ആരംഭിക്കും.