തൃശൂർ: പാലിയേക്കര ടോൾ പ്ളാസയിൽ ടോൾ പിരിവ് നാല് ആഴ്‌ചത്തേയ്ക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന്റെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ഷാജി കോടകണ്ടത്ത് എന്നയാൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അടിപ്പാതകളുടെയും സർവീസ് റോഡുകളുടെയും നിർമാണം പൂർത്തിയാക്കാതെയാണ് ടോൾ പിരിക്കുന്നതെന്നും മേഖലയിൽ വലിയ ഗതാഗതക്കുരുക്കാണ് നേരിടുന്നതെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. അതിനാൽ ടോൾ പിരിവ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മൂന്നാഴ്‌ചത്തെ സമയം വേണമെന്നാണ് ദേശീയ പാത അതോറിറ്റി കോടതിയെ അറിയിച്ചത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.