സ്കൂളുകളിൽ എന്നും ചർച്ചയിൽ ഇടം പിടിക്കുന്നവരാണ് ബാക്ക്‌ബെഞ്ചേഴ്സ്. അടുത്തിടെ ഇറങ്ങിയ സ്താനാര്‍ഥി ശ്രീകുട്ടന്‍ എന്ന ചിത്രത്തിലൂടെ പിന്‍ബെഞ്ചുകാര്‍ എന്ന സങ്കല്‍പ്പം മാറേണ്ടതിനെ കുറിച്ചുള്ള ചര്‍ച്ചകൾ ഉടലെടുത്തിരുന്നു. പലസ്‌കൂളുകളും ഈ മാതൃക പിന്തുടര്‍ന്നത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ സ്‌കൂള്‍ ക്ലാസ് മുറികളില്‍നിന്ന് ‘പിന്‍ബെഞ്ചുകാര്‍ സങ്കല്‍പ്പം ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം എന്നും അദ്ദേഹം പറയുന്നു.പോസ്റ്റിന്റെ പൂർണരൂപംപ്രിയപ്പെട്ടവരെ,നമ്മുടെ സ്കൂൾ ക്ലാസ് മുറികളിൽനിന്ന് ‘പിൻബെഞ്ചുകാർ’ എന്നൊരു സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. ഈ സങ്കൽപം ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് നമ്മൾ ആലോചിക്കുന്നു. പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. ഈ സമിതിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് നമുക്ക് മുന്നോട്ട് പോകാം.നമ്മുടെ കുട്ടികളുടെ മികച്ച ഭാവിക്കായി നിങ്ങളുടെ എല്ലാവിധ പിന്തുണയും തേടുന്നു.