റഷ്യയിലെ കുരിൽ ദ്വീപുകൾക്കു സമീപം 7.0 തീവ്രതയുള്ള ഭൂകമ്പം. കിഴക്കൻ ഉപദ്വീപായ കംചട്കയ്ക്ക് സമീപമാണ് കുരിൽ ദ്വീപുകൾ സ്ഥിതിചെയ്യുന്നത്. ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും സാധ്യത കുറവാണെന്ന് കണ്ടെത്തി പിൻവലിച്ചു. കംചട്കയിലെ മൂന്ന് തീരപ്രദേശങ്ങൾക്കായിരുന്നു ജാഗ്രതാനിർദേശം നൽകിയിരുന്നത്.
പസഫിക് സുനാമി വാണിങ് സിസ്റ്റവും യുഎസ് ജിയോളജിക്കൽ സർവേയും കുരിൽ ദ്വീപിന് സമീപമുണ്ടായ ഭൂകമ്പത്തിന്റെ തീവ്രതയെ കുറിച്ച് സ്ഥിരീകരണം നൽകിയിട്ടുണ്ട്. പ്രതീക്ഷിക്കുന്ന തിരകളുടെ ഉയരം കുറവാണ്. എന്നിരുന്നാലും തീരത്തുനിന്ന് മാറണമെന്ന് മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചിരുന്നതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, കംചട്കയിലെ ദീർഘകാലമായി സുഷുപ്തിയിലായിരുന്ന ക്രാഷെനിന്നിക്കോവ് അഗ്നിപർവതം ഞായറാഴ്ച സജീവമായി. അറുന്നൂറ് കൊല്ലത്തിനിടെ ആദ്യമായാണ് അഗ്നിപർവതം സജീവമാകുന്നത്. കഴിഞ്ഞയാഴ്ച കംചട്ക ഉപദ്വീപിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. തുടർന്ന് സുനാമി മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിരുന്നു. ഇന്നത്തെ ഭൂചലനത്തിനും അഗ്നിപർവതം വീണ്ടും സജീവമായതിനും കഴിഞ്ഞയാഴ്ചത്തെ ഭൂകമ്പവുമായി ബന്ധമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
കംചട്ക ഉപദ്വീപിന്റെ തെക്കേയറ്റത്തോടു ചേർന്നാണ് കുരിൽ ദ്വീപുകളുടെ സ്ഥാനം. കഴിഞ്ഞയാഴ്ചയുണ്ടായ ഭൂകമ്പത്തിന്റെ തുടർചലനങ്ങൾ അടുത്തയാഴ്ചകളിൽ ഉണ്ടായേക്കാമെന്ന് നേരത്തെ റഷ്യൻ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു.