സംസ്ഥാനത്ത് മുങ്ങി മരണനിരക്ക് കൂടുന്നതായി റിപ്പോർട്ട്. അഗ്നിശമനസേനയുടെ കണക്ക് പ്രകാരം കഴിഞ്ഞവർഷം 917 പേർക്കാണ് വിവിധ ആശയങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. തിരുവനന്തപുരം ജില്ലയിൽ മാത്രം ആറു വർഷത്തിനിടെ 352 പേരാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അവബോധം നൽകാനുള്ള പദ്ധതികൾ രൂപീകരിക്കാനാണ് ജില്ലാ ഭരണകൂടങ്ങളുടെ തീരുമാനം.എറണാകുളം, പത്തനംതിട്ട, കണ്ണൂർ തിരുവനന്തപുരം, തൃശ്ശൂർ ഇടുക്കി ജില്ലകളിലാണ് മുങ്ങിമരണങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്താകെ 2022 ൽ 910 പേർ മുങ്ങിമരിച്ചപ്പോൾ 2023 ൽ മരണം 1040 ആയി ഉയർന്നു. 2024 ൽ 917 പേർക്കാണ് വിവിധ ജലാശയങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്. 2019 മുതൽ 25 വരെയുള്ള തിരുവനന്തപുരം ജില്ലയിലെ മാത്രം കണക്കെടുത്താൽ 352 പേർ മുങ്ങി മരിച്ചു. പുഴ കുളങ്ങൾ കിണറുകൾ പാറമടകളിലെ വെള്ളക്കെട്ട് എന്നിവിടങ്ങളിലാണ് അപകടങ്ങൾ ഏറെയും.തിരുവനന്തപുരം ജില്ലയിൽ അപകടങ്ങൾ പതിയിരിക്കുന്നത് 40 കടവുകളിലെന്നാണ് അഗ്നിരക്ഷാസേനയുടെ കണക്ക്.അതേസമയം മുങ്ങിമരണ നിരക്ക് കൂടുതലുള്ള ജില്ലകളിൽ മരണങ്ങൾ നിയന്ത്രിക്കാനും ബോധവൽക്കരണം നടത്താനും ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ കർമ്മ പദ്ധതിക്ക് തുടക്കമിട്ടു. ജില്ലയിൽ അപകടമുണ്ടാകുന്ന സ്ഥലങ്ങൾ, കാരണം, അഗ്നിരക്ഷാസേനയുടെ ഉപകരണങ്ങളുടെ പഴക്കം ശേഷി എന്നിവ വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്. കാലവർഷം ശക്തമായതോടെ സുരക്ഷിതമല്ലാത്ത ജലാശയത്തിൽ ഇറങ്ങരുതെന്ന കർശന മുന്നറിയിപ്പും നിലവിലുണ്ട്.