കരിക്കോട് (കൊല്ലം): മരണമടഞ്ഞ അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു. കരിക്കോട് ഐശ്വര്യ നഗർ, ജിഞ്ചുഭവനിൽ റോയി എന്നു വിളിക്കുന്ന ലിഞ്ചു(35)വാണ് സഹോദരൻ ജിഞ്ചുവിന്റെ കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.45-നാണ് സംഭവം.
സംഭവത്തെപ്പറ്റി കിളികൊല്ലൂർ പോലീസ് പറയുന്നത്: ഒട്ടേറെ കേസുകളിൽ പ്രതിയാണ് മരിച്ച ലിഞ്ചു. മദ്യപിച്ചെത്തുന്ന സഹോദരങ്ങൾ തമ്മിൽ വഴക്ക് പതിവാണ്. ചൊവ്വാഴ്ച രാത്രിയും വീടിനുമുന്നിൽവെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ ജിഞ്ചു കയ്യിൽ കിട്ടിയ കത്തികൊണ്ട് ലിഞ്ചുവിനെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകവേ മരിച്ചു.
സംസ്ഥാന വെയർഹൗസിങ് കോർപ്പറേഷനു കീഴിൽ കരിക്കോട്ട് പ്രവർത്തിക്കുന്ന വെയർഹൗസിലെ ലോഡിങ് തൊഴിലാളിയായിരുന്നു ഇവരുടെ അച്ഛൻ തങ്കച്ചൻ. അദ്ദേഹത്തിന്റെ മരണശേഷം മൂത്തമകനായ ലിഞ്ചു ഈ ജോലിക്കു കയറി. ഇതിൽ പ്രകോപിതനായ ജിഞ്ചു ജോലി തനിക്കു വേണമെന്നാവശ്യപ്പെട്ട് കുറച്ചുനാളായി വഴക്കുണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു.
ജോലിയുടെ പേരിലുണ്ടായ തർക്കമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മേരിക്കുട്ടിയാണ് അമ്മ.