ഫ്ളാറ്റുകൾ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ ഒഎൽഎക്സിലൂടെ ‘വിൽപ്പന’ നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളായ യുവതി അറസ്റ്റിൽ. മലബാർ സർവീസ് അപ്പാർട്ട്മെന്റ് എൽഎൽപി കമ്പനി ഉടമയായ സാന്ദ്ര (24) യാണ് തൃക്കാക്കര പോലീസിന്റെ പിടിയിലായത്.
ഒരേ ഫ്ളാറ്റുകൾ കാട്ടി മൂന്നുപേരിൽനിന്ന് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. കാക്കനാട്ടെയും പരിസരപ്രദേശത്തെയും ഫ്ളാറ്റുകളും അപ്പാർട്ട്മെന്റുകളും മാറി മാറി വാടകയ്ക്കെടുത്ത ശേഷമാണ് തട്ടിപ്പ്. ഈ ഫ്ളാറ്റുകൾ ഒഎൽഎക്സിൽ പണയത്തിനു നൽകാമെന്ന് പരസ്യം നൽകി ആവശ്യക്കാരെ ആകർഷിക്കും. വൻ തുക പണയം വാങ്ങി കരാറുണ്ടാക്കും.
ഒരേ ഫ്ളാറ്റ് കാട്ടി പരസ്പരം അറിയാത്ത പലരിൽനിന്നായി ലക്ഷങ്ങൾ പണയത്തുക ഈടാക്കുകയാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കാക്കനാട് മാണിക്കുളങ്ങര റോഡ് ഗ്ലോബൽ വില്ലേജ് അപ്പാർട്ട്മെന്റിലെ ഫ്ളാറ്റ് 11 മാസത്തേക്ക് പണയത്തിനു ലഭിക്കാൻ പണം നൽകി തട്ടിപ്പിനിരയായവരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഉടമകളിലൊരാളായ യുവതി കുടുങ്ങിയത്
കേസിൽ പ്രതികളുടെ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ മിന്റു കെ. മാണിയെ നേരത്തേ പിടികൂടിയിരുന്നു. മിന്റുവും മറ്റ് ബ്രോക്കർമാരും ചേർന്നാണ് ഇരകളെ കണ്ടെത്തുന്നത്
മലബാർ സർവീസ് അപ്പാർട്ട്മെന്റ് എൽഎൽപി കമ്പനിയുടെ മറ്റൊരു ഉടമയായ ആശ ഒളിവിൽ കഴിയുകയാണ്. ആശയ്ക്കുവേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. നിലവിൽ പ്രതികൾക്കെതിരേ വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.