തിരുവനന്തപുരം: രോഗബാധിതരായ തെരുവുനായ്‌ക്കളെ വെറ്ററിനറി സർജന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കാമെന്ന് മന്ത്രി എംബി രാജേഷ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇത് പ്രയോജനപ്പെടുത്താൻ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന തെരുവുനായ വിഷയത്തിലെ ഉന്നതതല യോഗത്തിൽ തീരുമാനമായി.
ഏതെങ്കിലും മൃഗത്തിന് രോഗം പടർത്താൻ കഴിയുന്ന തരത്തിൽ അസുഖമുണ്ടെന്ന് കേന്ദ്ര സർക്കാരിനോ സംസ്ഥാന സർക്കാരിനോ ബോദ്ധ്യപ്പെട്ടാൽ, അത്തരം രോഗം നിയന്ത്രിക്കുന്നതിനായി അവയെ ദയാവധത്തിന് വിധേയമാക്കുന്നതിന് 2023ലെ അനിമൽ ഹസ്‌ബന്ററി പ്രാക്‌ടീസ് ആന്റ് പ്രൊസീജ്യർ റൂളിൽ അനുമതി നൽകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
മൃഗത്തിന് മാരകമായി പരിക്കേൽക്കുകയോ അതിന്റെ ആരോഗ്യസ്ഥിതി ദയനീയമായ അവസ്ഥയിലാണെന്നോ വെറ്ററിനറി വിദഗ്ദ്ധൻ സാക്ഷ്യപ്പെടുത്തുകയാണെങ്കിൽ ദയാവധത്തിന് വിധേയമാക്കാം. അത് ഉപയോഗപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദയാവധത്തിന് നിശ്ചയിച്ചിട്ടുള്ള ഏതെങ്കിലും നടപടിക്രമങ്ങൾ പാലിച്ച് വെറ്ററിനറി ഡോക്‌ടറുടെ മേൽനോട്ടത്തിൽ ദയാവധം നടത്തേണ്ടതാണെന്ന് നിയമത്തിൽ അനുശാസിക്കുന്നു.