ഭാരതാംബയ്ക്ക് മുന്നിൽ നട്ടെല്ല് വളച്ചു നിൽക്കാൻ കേരളത്തിലെ മന്ത്രിമാരെ കിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. കാവിക്കൊടിയേന്തിയ ഭാരതാംബ രാജ് ഭവനിലെ സ്ഥിരം ചിത്രം എന്നാണ് ഗവർണർ പറയുന്നത്. ആർക്കാണ് രാജ്ഭവനിലെ ഭാരതാംബക്ക് മുന്നിൽ ഉദ്ഘാടനം ചെയ്യേണ്ടത്. ഭരണഘടന മറികടന്നാൽ ഭരണഘടന നൽകുന്ന സംരക്ഷണം കേരളത്തിലെ ജനങ്ങൾ ഗവർണർക്ക് നൽകില്ല. അങ്ങനെ ജനങ്ങൾ ബഹുമാനിക്കുമെന്ന് കരുതിയാൽ അത് മിഥ്യാധാരണയാണെന്നും മന്ത്രി വ്യക്തമാക്കി.ഭരണഘടനയെയും അത് ഉറപ്പ് നൽകുന്ന അവകാശങ്ങളെയും ഇത്രയേറെ ആക്രമിക്കപ്പെട്ട കാലം ഉണ്ടായിട്ടില്ല. രാജ്യത്ത് ഭരണകൂടം പിന്തുണക്കുന്ന തീവ്രവാദം നടക്കുന്നു. കേന്ദ്രം ഭരിക്കുന്നത് ഫാസിസ്റ്റ് സർക്കാരാണ്. മണിപ്പൂർ അശാന്തമായപ്പോൾ ഈ പറയുന്ന ഭരണകൂടം ഒന്നും ചെയ്തില്ല. ഈ സർക്കാർ ഫെഡറലിസം തകർക്കുകയാണെന്നും കേരളം, തമിഴ്നാട്, കർണാടക, ബംഗാൾ സർക്കാരുകളോട് വിവേചനം കാണിക്കുന്നുവെന്നും മന്ത്രി കെ രാജൻ പറഞ്ഞു.അതേസമയം, വയനാട് ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രത്തിന് നേരെ വിമർശനവും മന്ത്രി നടത്തി. ദുരന്ത ഭൂമിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത് പരസ്യത്തിന് വേണ്ടിയായിരുന്നു. കുഞ്ഞിനെ ഒക്കത്തിരുത്തിയ ഫോട്ടോയുമായി ലോകം മുഴുവൻ അദ്ദേഹം പരസ്യം ചെയ്തു. ദുരന്തഭൂമിയിലെ കുഞ്ഞുങ്ങളോട് കേന്ദ്രം ചെയ്‌തത് കടുത്ത അവഗണനയാണെന്നും മണ്ണിടിച്ചിൽ ഉണ്ടായി ഒരു വർഷം കഴിഞ്ഞിട്ട് പോലും ഒരു രൂപ നൽകിയില്ലെന്നും മന്ത്രി കെ രാജൻ വിമർശിച്ചു.