പത്തനംതിട്ട: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശബരിമലയിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ട്രാക്ടർ യാത്ര നടത്തിയതിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ശബരിമല സ്‌പെഷ്യൽ കമ്മിഷണർ. കഴിഞ്ഞ ശനിയാഴ്‌ചയാണ് എ.ഡി.ജി.പി ട്രാക്‌ടർ യാത്ര നടത്തിയത്. ട്രാക്‌ടർ ചരക്ക് നീക്കത്തിനുമാത്രമേ ഉപയോഗിക്കാവൂ എന്നാണ് ഹൈക്കോടതിയുടെ നിർദേശം. അജിത് കുമാർ ഇത് ലംഘിച്ചുവെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്.പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത് കുമാറിന്റെ ട്രാക്‌ടർ യാത്ര. പത്തനംതിട്ട എസ്.പി വി.ജി. വിനോദ് കുമാറാണ് സൗകര്യം ഒരുക്കിയതെന്നും ആക്ഷേപമുണ്ട്. പമ്പയിൽ സി.സി.ടി.വി ക്യാമറ പതിയാത്ത സ്ഥലത്ത് നിന്ന് ട്രാക്ടറിന്റെ പെട്ടിയിൽ കയറി ടാർപോളിൻ ഷീറ്റിട്ട് മറച്ചായിരുന്നു യാത്ര. ഇതിന്റെ ദൃശ്യങ്ങൾ ചില തീർത്ഥാടകർ മൊബൈലിൽ പകർത്തിയിരുന്നു. മാളികപ്പുറം ക്ഷേത്രത്തിന് സമീപം നിർമ്മിച്ച നവഗ്രഹ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങുമായി ബന്ധപ്പെട്ടാണ് അജിത് കുമാർ ശബരിമലയിലെത്തിയത്.സുരക്ഷ മുൻനിറുത്തി ട്രാക്ടറിൽ ക്ലീനറെപ്പോലും കയറ്റുന്നത് ശിക്ഷാർഹമാണ്. സന്നിധാനത്തെ സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധയാണ് പുലർത്തിയിരുന്നത്. ആളുകളെ കയറ്റിയ ട്രാക്ടറുകളുടെ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളും അദ്ദേഹം സ്വീകരിച്ചിരുന്നു. എന്നാൽ ആരോഗ്യകാരണങ്ങളാൽ കഴിഞ്ഞ മാസപൂജയ്ക്കും പ്രതിഷ്ഠാചടങ്ങുകൾക്കും അദ്ദേഹം ശബരിമലയിൽ എത്തിയിരുന്നില്ല. ഇതിനിടെയാണ് വിലക്കുകൾ ലംഘിച്ച് എ.ഡി.ജി.പി യാത്ര നടത്തിയത്.