സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ പേരിലുള്ള കേസുകൾ എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ ആവശ്യപ്പെടാതെ സ്ത്രീധനം നൽകിയ ഭാര്യയുടെ കുടുംബത്തിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് ഒരു യുവാവ്. തനിക്ക് സ്ത്രീധനം നൽകിയതിന് ഭാര്യയുടെ മാതാപിതാക്കൾക്കും സഹോദരനുമെതിരെ കുമാർ എന്ന യുവാവാണ് പരാതിയുമായി കോടതിയിലെത്തിയത്. ഭാര്യ വീട്ടുകാർക്കെതിരെ എഫ്ഐആർ എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള കുമാറിന്‍റെ അപേക്ഷ 2022 ജൂലൈയിൽ മജിസ്റ്റീരിയൽ കോടതി തള്ളിയിരുന്നു.ഈ ഉത്തരവിന് എതിരെയുള്ള റിവിഷൻ ഹർജിയിലാണ് ഇപ്പോൾ അഡീഷണൽ സെഷൻ ജഡ്ജി നവജീത് ബുദ്ധിരാജ വിധി പറഞ്ഞത്. സ്ത്രീധനം ആവശ്യപ്പെടാതെയാണ് നൽകിയതെന്ന് തെളിയിക്കുന്നതിന് പരാതിക്കാരന് കഴിയാതെ വന്നതോടെയാണ് കോടതി ഇയാളുടെ ഹർജി വീണ്ടും തള്ളിയത്. ഒക്‌ടോബർ 5 -ന് പുറപ്പെടുവിച്ച ഉത്തരവിൽ, ഐപിസിയുടെ 498 എ പ്രകാരം പരാതിക്കാരന്‍റെ ഭാര്യ നൽകിയ പരാതി ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജഡ്ജി ബുദ്ധിരാജ ചൂണ്ടിക്കാട്ടി.എഫ്ഐആർ രജിസ്റ്റർ ചെയ്യുമ്പോൾ ഭാര്യ വീട്ടുകാർ, തങ്ങൾ കുമാറിന് അയാൾ ആവശ്യപ്പെട്ടതിനെ തുടർന്ന് സ്ത്രീധനം നൽകിയെന്ന് വ്യക്തമായി സമ്മതിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ താൻ ഒരിക്കലും സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന കുമാറിന്‍റെ വാദം അടിസ്ഥാനരഹിതമാണെന്നും ഇത് കോടതിയെ കബളിപ്പിക്കാനുള്ള ശ്രമമായാണ് കരുതുന്നതെന്നും കോടതി വിലയിരുത്തി. ഭാര്യ വീട്ടുകാരുമായുള്ള വ്യക്തിവൈരാഗ്യം തീർക്കുന്നതിനായാണ് ഇത്തരത്തിൽ ഒരു പരാതിയുമായി പ്രസ്തുത വ്യക്തി രംഗത്ത് എത്തിയിരിക്കുന്നതെന്നും കോടതി വിലയിരുത്തി.