ആലപ്പുഴ ചേർത്തലയിൽ അഞ്ച് വയസുകാരന് അമ്മയുടെയും അമ്മൂമ്മയുടേയും ക്രൂര പീഡനമെന്ന് പരാതി. കുഞ്ഞിന്റെ മുഖത്തും കഴുത്തിലും മുറിവുകൾ. കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. അമ്മയ്ക്കും അമ്മൂമ്മയ്ക്കുമെതിരെ പൊലീസ് കേസെടുത്തു.ഇന്നലെ കുട്ടി പഠിക്കുന്ന സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ചായക്കടയിലെത്തിയപ്പോഴാണ് പരുക്കുകളോടെയിരിക്കുന്ന കുട്ടിയെ കണ്ടത്. തുടർന്ന് കുട്ടിയുമായി ഇദ്ദേഹം വിശദമായി സംസാരിച്ചു. അതിലാണ് മർദന വിവരങ്ങൾ പുറത്ത് വന്നത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് കുട്ടിയെ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയായിരുന്നു.നേരത്തെ കുട്ടിയെ രണ്ടാനച്ഛൻ ഉപദ്രവിച്ചുവെന്നും പരാതിയുണ്ടായിരുന്നു. തുടർന്ന് പിടിഎ തന്നെ ഇടപെട്ട് വിഷയത്തിൽ പരാതി നൽകി. രണ്ടാനച്ഛനെ പൊലീസ് പിടികൂടി. റിമാൻഡിൽ കഴിയവേ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.