തിരുവനന്തപുരത്ത് വീട്ടുജോലിക്ക് നിന്ന ദളിത് യുവതിയെ വ്യാജമോഷണക്കേസിൽ കുടുക്കിയ സംഭവത്തിൽ പരാതിക്കാർക്കും പോലീസുകാര്‍ക്കുമെതിരെ കേസെടുത്തു. മോഷണ ആരോപണം നേരിട്ട തിരുവനന്തപുരം പനവൂര്‍ സ്വദേശി ആര്‍ ബിന്ദു നൽകിയ പരാതിയിൽ പട്ടികജാതി-പട്ടികവർഗ കമ്മിഷന്റെ ഉത്തരവനുസരിച്ചാണ് വീട്ടുടമ ഓമന ഡാനിയേൽ, മകൾ നിഷ, ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത പേരൂർക്കട പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ എസ്.ജെ. പ്രസാദ്, എഎസ്‌ഐ പ്രസന്നകുമാർ എന്നിവർക്കെതിരെ കേസെടുത്തത്.വ്യാജ മോഷണക്കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചെന്നാണ് ബിന്ദുവിന്റെ പരാതി. പട്ടികജാതി-പട്ടികവർഗ കമ്മിഷന്റെ ഉത്തരവിൽ ബിന്ദു ശനിയാഴ്ച പേരൂർക്കട പൊലീസിൽ പരാതി നൽകിയിയിരന്നു.സ്വര്‍ണമാല മോഷ്ടിച്ചു എന്ന പരാതിയിലാണ് ബിന്ദുവിന് പൊലീസ് സ്റ്റേഷനിൽവെച്ച് മണിക്കൂറുകളോളം നീണ്ട മാനസിക പീഡനത്തിനിരയായത്.സ്വര്‍ണമാല മോഷ്ടിച്ചെന്നാരോപിച്ച് അമ്പലമുക്ക് സ്വദേശികളായ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തത്. 20 മണിക്കൂറോളം പൊലീസ് ചോദ്യംചെയ്തു. ഒടുവില്‍ മോഷ്ടിക്കപ്പെട്ടെന്ന് പറഞ്ഞിരുന്ന 18 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമാല പരാതിക്കാരായ ഗള്‍ഫുകാരുടെ വീട്ടില്‍നിന്നുതന്നെ കണ്ടെത്തി. ഇക്കാര്യം ബിന്ദുവിനെ അറിയിക്കുകപോലും ചെയ്യാതെ സ്റ്റേഷനില്‍നിന്ന് പറഞ്ഞുവിട്ടു.എന്നാല്‍, എഫ്‌ഐആര്‍ റദ്ദാക്കാതെ മോഷണക്കേസിൽ പൊലീസ് തുടര്‍ നിയമനടപടിയുമായി മുന്നോട്ടുപോയതോടെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പട്ടികജാതി കമ്മീഷനും ബിന്ദു പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞമാസം 23 നായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ പേരൂർക്കട എസ്ഐ പ്രസാദിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.