ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. നിലവിൽ ഇപ്പോൾ നടക്കുന്ന ചികിത്സ മുന്നോട്ട് പോവുകയാണെന്നും ഡയാലിസിസ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.വൈദ്യശാസ്ത്രത്തിന്റെ സഹായവും വിഎസിന്റെ നിശ്ചയദാർഢ്യവും കൊണ്ട് അദ്ദേഹം പ്രതിസന്ധി മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുരുതരാവസ്ഥയിലാണെങ്കിലും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും എം എ ബേബി കൂട്ടിച്ചേർത്തു.ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ വിലയിരുത്തൽ. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ആരംഭിച്ച ഡയാലിലിസ് തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ തിരുവനന്തപുരം പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.