തൃശൂർ: നെല്ലെങ്കരയിൽ ലഹരിസംഘം പൊലീസ് ജീപ്പ് അടിച്ചുതകർത്ത സംഭവത്തിൽ പൊലീസിന് പരാതി നൽകി പ്രതിയായ അൽത്താഫിന്റെ അമ്മ. മകൻ ഗുണ്ടകളുമായി ലഹരിക്കടിമപ്പെട്ട് ആക്രമിക്കാൻ ശ്രമിച്ചെന്നും പേടിച്ച് ഓടിരക്ഷപ്പെട്ട് താൻ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നും അമ്മ പറയുന്നു. പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.പൊലീസ് ജീപ്പ് അടിച്ചുതകർത്തത്തിനും നിലവിൽ യുവാക്കൾക്കെതിരെ കേസുണ്ട്. നാല് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. പ്രതികളിൽ ഒരാളായ ഇരട്ടക്കൊലക്കേസ് പ്രതി ബ്രഹ്മജിത്ത് ചികിൽസയിൽ തുടരുകയാണ്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട ഏഴാമൻ കൈനൂർ സ്വദേശി ശിവയ്ക്കായി തിരച്ചിൽ തുടരുകയാണ്.ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ലഹരിപാർട്ടിക്കിടെ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൊലക്കേസ് പ്രതി ബ്രഹ്മജിത്തിൻ്റെ നേതൃത്വത്തിലായിരുന്നു ജീപ്പ് ആക്രമിച്ചത്. സംഭവത്തിൽ ഗ്രേഡ് എസ്ഐ ജയൻ, സീനിയർ സിപിഒ അജു, സിപിഒമാരായ ഷനോജ്, ശ്യാം എന്നിവർക്ക് പരിക്കേറ്റിരുന്നു.നെല്ലെങ്കരയിൽ സഹോദരങ്ങളായ അൽത്താഫും അഹദുമാണ് പിറന്നാൾ പാർട്ടി സംഘടിപ്പിച്ചത്. സുഹൃത്തുക്കളായ ബ്രഹ്മജിത്തും എബിനും അഷ്ലിനും ഷാർബലും പാർട്ടിക്ക് എത്തിയിരുന്നു. അൽത്താഫിൻ്റെ വീടിന് അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ നടന്ന പരിപാടിക്കിടെ സംഘം ലഹരി ഉപയോഗിക്കുകയായിരുന്നു. പിന്നീട് വീട്ടിലേയ്ക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിലേയ്ക്ക് എത്തുകയായിരുന്നു. അൽത്താഫിൻ്റെ വീടിന് സമീപത്തേയ്ക്ക് എത്തിയ സംഘം തുടർന്ന് ഏറ്റുമുട്ടകയായിരുന്നു. ഭയന്ന് പോയ അൽത്താഫിന്റെ മാതാവ് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഇതോടെ അക്രമിസംഘം വടിവാളും കമ്പിവടികളുമായെത്തി ആക്രമിക്കുകയായിരുന്നു. മൂന്ന് പൊലീസ് ജീപ്പുകൾ സംഘം അടിച്ച് തകർത്തു. തുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്.