കുന്നംകുളം: പുതിയ ബസ്റ്റാൻഡിൽ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പെരുമ്പടപ്പ് സ്വദേശിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. മാറഞ്ചേരി പെരുമ്പടപ്പ് സ്വദേശി 45 വയസ്സുള്ള അനീഷിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിലെ ശുചിമുറിക്ക് സമീപം നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. വിദ്യാർഥിനിയും യാത്രക്കാരും ചേർന്ന് കുന്നംകുളം പോലീസിൽ അറിയിച്ചതിനെ തുടർന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കെട്ടിട നിർമ്മാണ തൊഴിലാളിയായ പ്രതി പേരാമംഗലത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോകുവാൻ വേണ്ടി കുന്നംകുളം സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. സംഭവ സമയത്ത് പ്രതി മദ്യപിച്ചിരുന്നതായി പറയുന്നു.പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.