ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അന്തർവാഹിനികളിൽനിന്ന് വിക്ഷേപിക്കാവുന്ന ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈൽ വികസനം പൂർത്തിയാകുന്നു. കെ-6 എന്ന് പേരിട്ടിരിക്കുന്ന മിസൈലിന് ശബ്ദത്തേക്കാൾ 7.5 മടങ്ങ് അധികവേഗത്തിൽ കുതിക്കാനാകും. അതായത് മണിക്കൂറിൽ 9,261 കിലോമീറ്റർ എന്നതാണ് മിസൈലിന്റെ വേഗം. നിലവിൽ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ കീഴിൽ വികസനത്തിന്റെ അവസാന ഘട്ടത്തിലാണ് കെ-6. മുൻഗാമികളായ കെ-4, കെ-5 മിസൈലുകളെ അപേക്ഷിച്ച് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് കെ-6. 2030ൽ മിസൈൽ പരീക്ഷണം നടന്നേക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. 8000 കിലോമീറ്ററോളം ദൂരത്തിൽ ഇന്ത്യയ്ക്ക് ആക്രമണം നടത്താൻ സാധിക്കുന്ന മിസൈലാണിത്. പരമ്പരാഗത പോർമുനകളും ആണവായുധവും വഹിക്കാൻ ശേഷിയുള്ള മിസൈൽ. ഇന്ത്യയുടെ നാവിക ആണവ പ്രതിരോധത്തിന്റെ നട്ടെല്ലായി മാറുന്ന അത്യാധുനിക ആയുധമാകും ഇത്. അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ ( സബ്മറൈൻ ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈൽ- എസ്.എൽ.ബി.എം) ആയാണ് കെ-6നെ വികസിപ്പിക്കുന്നത്. ഡിആർഡിഒയുടെ കീഴിലുള്ള ഹൈദരാബാദിലെ അഡ്വാൻസ്ഡ് നേവൽ സിസ്റ്റം ലബോറട്ടറി ( എ.എസ്.എൽ)യാണ് മിസൈലിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. കെ-6 മിസൈൽ പദ്ധതി 2017-ലാണ് ആരംഭിച്ചത്. വെറും എട്ടുവർഷം കൊണ്ട് മിസൈൽ വികസനം അതിന്റെ പൂർണതയിലേക്ക് എത്തുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ചൈനീസ് കടന്നുകയറ്റം ഉണ്ടാകുന്ന സാഹചര്യത്തിലാണ് അതിവേഗം മിസൈൽ വികസനം നടന്നത്. നിലവിൽ ചൈനയുടെ പക്കലുള്ള ജെ.എൽ-3 എന്ന എസ്.എൽ.ബി.എമ്മിന് 9000 കിലോമീറ്ററോളം പ്രഹരപരിധിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയും പ്രതിരോധത്തിനായി ആക്രമണ ശേഷി ഉയർത്തുന്നത്. ഹൈപ്പർ സോണിക് വേഗതയിൽ സഞ്ചരിക്കുന്നതിനാൽ മിക്ക രാജ്യങ്ങളുടെയും പ്രതിരോധ സംവിധാനങ്ങൾക്ക് കെ-6 മിസൈലിനെ തടയാനാകില്ല. അഗ്നി-5 മിസൈലിനേ പോലെ ഇതിനും ഒരേസമയം ഒന്നലധികം പോർമുനകൾ വഹിക്കാനാകും. അതായത് ഒറ്റ വിക്ഷേപണത്തിൽ ഒന്നലധികം ലക്ഷ്യങ്ങളെ ആക്രമിക്കാനാകും. ഇതിനായുള്ള മൾട്ടിപ്പിൾ ഇൻഡിപെഡന്റ്ലി ടാർഗെറ്റബിൾ റി എൻട്രി വെഹിക്കിൾ – എം.ഐ.ആർ.വി എന്ന ടെക്നോളജി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചതാണ്. ഒരേസമയം ഒന്നലധികം ലക്ഷ്യങ്ങളെ ആക്രമിക്കാനാകുമെന്നതിനാൽ കെ-6 മാരകമായ ആയുധമായി മാറുന്നു. അതിനാൽ ഇവയുടെ ആക്രമണം തടസപ്പെടുത്തുക എന്നത് ഏതാണ്ട് അസാധ്യമാണ്. ലോകത്ത് എം.ഐ.ആർ.വി. സാങ്കേതികവിദ്യ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമേ സ്വന്തമായുള്ളു. യുഎസ്, റഷ്യ, ചൈന, ഫ്രാൻസ്, യുകെ എന്നീ രാജ്യങ്ങൾക്ക് മാത്രമേ ഈ സാങ്കേതിക വിദ്യവശമുള്ളു. ഈ എലൈറ്റ് ക്ലബ്ബിലാണ് ഇപ്പോൾ ഇന്ത്യയും. വിക്ഷേപണങ്ങളുടെ എണ്ണം കുറയ്ക്കാനും അതേസമയം തന്നെ ശത്രുവിന് മേൽ പരമാവധി ആഘാതം ഉണ്ടാക്കാനും ഇതിലൂടെ സാധിക്കും.
8000 കിലോമീറ്ററോളം ദൂരത്തേക്ക് ആക്രമണം നടത്താമെന്നതിനാൽ സുരക്ഷിതമായ ദൂരത്തിലിരുന്ന് കടലിനടിയിൽനിന്ന് ശത്രുവിനെ ആക്രമിക്കാനാകുമെന്നതാണ് കെ-6 മിസൈൽ കൊണ്ടുള്ള മെച്ചം. മൂന്ന് ഘട്ടങ്ങളുള്ള ഖര ഇന്ധനത്താൽ പ്രവർത്തിക്കുന്ന മിസൈലാണ് ഇത്. 12 മീറ്റർ നീളവും രണ്ട് മീറ്റർ വ്യാസവുമുള്ള മിസൈലിന് 3000 കിലോയോളം ഭാരമുള്ള പോർമുനകൾ വഹിക്കാൻ സാധിക്കും.