സുരേഷ് ഗോപി (Suresh Gopi) നായകനായ ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’യ്‌ക്ക് (Janaki v/s State of Kerala) പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സെൻസർ ബോർഡിന്റെ നടപടിക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി സിനിമാ സംഘടനകൾ. തിങ്കളാഴ്ച്ച CBFCയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് ധർണ നടത്തും. CBFC മാനദണ്ഡങ്ങളിലും മാർഗരേഖകളിലും വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകാനും തീരുമാനിച്ചു. സിനിമയുമായി ബന്ധപ്പെട്ട ഹർജി ഉടൻ ഹൈക്കോടതി പരിഗണിക്കും.
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള കണ്ട റിവൈസിങ് കമ്മിറ്റി ഇതുവരെയും രേഖാമൂലം അറിയിപ്പ് നൽകിയിട്ടില്ല. കോടതിയിലാണ് ഇനി പ്രതീക്ഷയെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ചിത്രത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിങ്കളാഴ്ച്ച CBFC യുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് സിനിമാ സംഘടനകൾ ധർണ നടത്തും. CBFC മാനദണ്ഡങ്ങളിലും മാർഗരേഖകളിലും വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാനും തീരുമാനിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ടെലിവിഷൻ തുടങ്ങിയ സംഘടനകളുടെ അംഗങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കും. സിനിമയെ സംബന്ധിച്ച കാര്യമായി മാത്രം ഇതിനെ കാണാൻ കഴിയില്ലെന്ന് ഫെഫ്ക ഡയറക്ടെഴ്സ് യൂണിയൻ പ്രസിഡന്റ് രഞ്ജി പണിക്കർ വ്യക്തമാക്കി.
സുരേഷ് ഗോപിക്ക് ഇടപെട്ടുന്നതിൽ പരിമിതിയുണ്ടെന്നും ഫെഫ്ക വീണ്ടും ആവർത്തിച്ചു. എന്നാൽ സുരേഷ് ഗോപി അടങ്കമുള്ള സിനിമയിലെ മറ്റ് താരങ്ങളുടെ മൗനം തുടരുന്നതിൽ വിമർശനവും ശക്തമാണ്.