കൊച്ചി: സംസ്ഥാനത്തെ ആശുപത്രികളുടെ കൊള്ളയ്ക്ക് തടയിടുന്ന സുപ്രധാന വിധിയുമായി കേരള ഹൈക്കോടതി. സംസ്ഥാനത്തെ എല്ലാ ആശുപത്രികൾക്കും ക്ലിനിക്കൽ സ്ഥാപനങ്ങൾക്കും പുറത്ത് നിർദ്ദിഷ്ട നടപടിക്രമങ്ങൾക്കുള്ള പാക്കേജ് നിരക്കുകൾ അഥവാ ആശുപത്രിയിലെ എല്ലാ ഇടപാടുകളുടെയും ഫീസുകള്‍ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണമെന്നും അത്തരം സ്ഥാപനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ഫീസുകളോ പാക്കേജ് നിരക്കുകളോ ഈടാക്കിയാൽ രജിസ്ട്രേഷൻ റദ്ദാക്കാമെന്നും കേരള ഹൈകോടതി വ്യക്തമാക്കി.വിധി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ, കേരള പ്രൈവറ്റ് ക്ലിനിക് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നിവയുൾപ്പെടെ നിരവധി സംഘടനകളുടെ ശക്തമായ എതിർ വാദങ്ങൾ കോടതി തള്ളി.സംസ്ഥാനത്തെ ആശുപത്രികൾ ഉൾപ്പെടെ എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും നിർദ്ദിഷ്ട നടപടിക്രമങ്ങൾക്കുള്ള പാക്കേജ് നിരക്കുകൾ പ്രദർശിപ്പിക്കണമെന്നും അത്തരം സ്ഥാപനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ ഫീസുകളോ പാക്കേജ് നിരക്കുകളോ ഈടാക്കരുതെന്നും വ്യക്തമാക്കിയ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അഡ്വ. സാബു പി ജോസഫ് Vs റ്റേറ്റ് ഓഫ് കേരള ആൻഡ് അദേഴ്‌സ് (2021) എന്ന കേസിലെ വിധി ചൂണ്ടിക്കാണിച്ചാണ് നിലവിലെ വിധി.നിയമത്തിലെ സെക്ഷൻ 39 പ്രകാരം പൊതുജനങ്ങൾക്ക് നൽകുന്ന സേവനത്തിന്റെ നിരക്കുകളും ഫീസും പ്രദർശിപ്പിക്കണമെന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾക്ക് നേരത്തെ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടികാട്ടികേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനെതിരായ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. നിയമത്തിൽ ഒന്നും ഏകപക്ഷീയമായോ ഭരണഘടനാ ലംഘനമായോ കാണുന്നില്ല എന്ന് കോടതി വിധിച്ചു.നിയമം പാലിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ സംബന്ധിച്ചുള്ള പ്രശ്ന പരിഹാരങ്ങൾക്ക് സർക്കാരിനെ സമീപിച്ച് പരിഹാരം കണ്ടെത്താനുള്ള അനുമതി നൽകികൊണ്ടാണ് ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെ സുപ്രധാന വിധി.