ഫിഫ ക്ലബ്ബ് ലോകകപ്പിൽ നിന്ന് സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ് പുറത്ത്. ഇന്ന് നടന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബ് ബൊട്ടഫോഗോ എഫ്.സിയെ പരാജയപ്പെടുത്തിയെങ്കിലും പോയിന്റ് ടേബിളിലെ ഗോൾവ്യത്യാസം ഡിയഗോ സിമിയോണിയുടെ സംഘത്തിന് തിരിച്ചടിയായി.
ഗ്രൂപ്പ് ബിയിൽ പി.എസ്.ജിക്കും ബൊട്ടഫോഗോക്കും അത്‌ലറ്റിക്കോക്കും ആറ് പോയിന്റ് വീതമാണുള്ളത്. ആദ്യ മത്സരത്തിൽ പി.എസ്.ജിയോട് വമ്പൻ തോൽവി വഴങ്ങിയതാണ് അത്ലറ്റിക്കോക്ക് വിനയായത്. യൂറോപ്പ്യൻ ചാമ്പ്യന്മാരെ വരെ അട്ടിമറിച്ച് അതിശയക്കുതിപ്പ് നടത്തിയ ബൊട്ടഫോഗോയും ഗ്രൂപ്പ് ചാമ്പ്യന്മാരായ പി.എസ്.ജി യും ഇതോടെ നോക്കൗട്ടിൽ പ്രവേശിച്ചു.
എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റോസ് ബൗൾ സ്‌റ്റേഡിയത്തിൽ അത്‌ലറ്റിക്കോയുടെ വിജയം. 87ാം മിനിറ്റിൽ അന്റോയിൻ ഗ്രീസ്മാനാണ് സ്പാനിഷ് സംഘത്തിനായി വലകുലുക്കിയത്. കളിയിലും കണക്കിലുമൊക്കെ മുന്നിട്ട് നിന്നിട്ടും ബൊട്ടഫോഗോ പ്രതിരോധം ഭേദിച്ച് അത്‌ലറ്റിക്കോക്ക് ഒന്നിലധികം തവണ വലകുലുക്കാനായില്ല. കളിയിൽ 62 ശതമാനം നേരവും പന്ത് കൈവശം വച്ചത് അത്‌ലറ്റിക്കോയായിരുന്നു. 23 ഷോട്ടുകൾ ഉതിർത്ത ടീം അഞ്ച് ഗോളവസരങ്ങളും സൃഷ്ടിച്ചു. എന്നാൽ അവയിൽ ഒന്ന് മാത്രമാണ് വലയിലെത്തിക്കാനായത്.
സിയാറ്റിൽ സൗണ്ടേഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് പി.എസ്.ജി ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. അഷ്‌റഫ് ഹക്കീമിയും ക്വിച്ച ക്വരറ്റ്‌സ്‌കേലിയയുമാണ് യൂറോപ്പ്യൻ ചാമ്പ്യന്മാർക്കായി വലകുലുക്കിയത്. കഴിഞ്ഞ മത്സരത്തിൽ ലൂയിസ് എന്‍ട്രിക്വെയുടെ സംഘം ബൊട്ടഫോഗോയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയിരുന്നു.