തിരുവനന്തപുരം: വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ വിദ്യാർത്ഥികളെ ഏത്തം ഇടീച്ച സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിന് പിന്നാലെയാണ് നടപടി. ദേശീയ ഗാനത്തിനിടെ പുറത്തിറങ്ങിയ വിദ്യാർത്ഥികളെയാണ് അധ്യാപിക ശിക്ഷ നടപടിയായി ഏത്തം ഇടീപ്പിച്ചത്. സംഭവം പുറത്തായതോടെ മന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു.തുടർന്ന് ഡി.ഇ.ഒയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ഡയറക്ടറാണ് അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സ്കൂളിൽ വൈകിട്ട് ദേശീയ ഗാനം ആലപിക്കവെ ഒൻപതാം ക്ലാസിലെ ചില വിദ്യാർത്ഥികൾ പുറത്തിറങ്ങിയതാണ് അധ്യാപികയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. വിദ്യാർത്ഥികളെ ക്ലാസിലേക്ക് തിരികെ കയറ്റി ശിക്ഷാ നടപടിയായി ഏത്തമിടീക്കുകയും ക്ലാസ് മുറിയിൽ പൂട്ടി ഇടുകയുമായിരുന്നു. പിന്നീട് 10 മിനിറ്റ് കഴിഞ്ഞാണ് ഇവരെ പുറത്ത് വിട്ടത്. എന്നാൽ അപ്പോഴേക്കും സ്കൂൾ ബസടക്കം പോയി.
തുടർന്ന് പ്രധാന അധ്യാപകൻ ഇടപെട്ടാണ് കുട്ടികൾക്ക് വീട്ടിൽ പോകാൻ ബസ് ചാർജ് അടക്കം നൽകിയത്. സംഭവത്തിന് പിന്നാലെ രക്ഷിതാക്കളും കുട്ടികളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നടപടി വിവാദമായതോടെ അധ്യാപിക മാപ്പ് പറഞ്ഞെങ്കിലും പ്രതിഷേധങ്ങളും വാർത്തകളും വന്നതോടെ വിദ്യഭ്യാസ മന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകി. വളരെ ഗൌരവപരമായ വീഴ്ചയാണ് അധ്യാപകയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് അധികൃതർ പറയുന്നത്.