തൃശ്ശൂർ: മ്ലാവിറച്ചി കണ്ടെത്തിയെന്ന പേരിൽ രണ്ട് യുവാക്കളെ വനംവകുപ്പ് പിടികൂടിയ സംഭവത്തിൽ വഴിത്തിരിവ്. തൃശൂർ ജില്ലയിലെ മുപ്ലിയത്ത് നിന്നാണ് ചാലക്കുടിയിലെ ചുമട്ടുതൊഴിലാളി സുജീഷും വണ്ടി ബ്രോക്കർ ജോബിയും പിടിയിലായത്. ഇരുവരുടെയും പക്കൽ നിന്ന് പിടിച്ചത് മ്ലാവിറച്ചിയല്ല പോത്തിറച്ചിയാണെന്ന് പരിശോധനയിൽ വ്യക്തമായി. 35 ദിവസമാണ് യുവാക്കൾ ജയിലിൽ കഴിഞ്ഞത്.മ്ലാവിറച്ചി വാങ്ങിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് സുജീഷിനെ അറസ്റ്റ് ചെയ്‌തത്. തന്റെ പക്കലുള്ളത് മ്ലാവിറച്ചിയാണെന്ന് ജോബിയും മൊഴി നൽകിയിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. മ്ലാവിറച്ചിയെന്ന പേരിൽ ജോബി വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച ചിത്രവും ഓഡിയോ മെസേജും എല്ലാം തെളിവായി പരിഗണിച്ചായിരുന്നു വനംവകുപ്പ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. ഹൈക്കോടതിയാണ് കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.