കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പേരാമ്പ്ര മുതുകാട് മൂലയില്‍ വീട്ടില്‍ ജോബിന്‍ ബാബു(32)വിനെയാണ് ജൂണ്‍ 11ന് പേരാമ്പ്രയില്‍വെച്ച് കസ്റ്റഡിയിലെടുത്തത്.2021-22 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.വ്യാജ രേഖ ചമച്ച് ആറുമാസത്തോളം റെസിഡന്റ് മെഡിക്കല്‍ ഡോക്ടറായി ഇയാൾ ജോലി ചെയ്തിരുന്നു. ജിനു എന്ന പേരില്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡും എന്‍എച്ച്എം കാര്‍ഡും സമർപ്പിച്ചായിരുന്നു ഇയാൾ ജോലിക്ക് കയറിയത്.ഭാര്യയുടെ പേരിലുള്ള മെഡിസിന്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിൽ ഇയാളുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചത്. നഴ്‌സിംഗ് പഠനത്തിന് ശേഷം വിവിധ സ്ഥലങ്ങളില്‍ നഴ്‌സായി ജോലി ചെയ്ത ശേഷമായിരുന്നു കൊവിഡ് സമയത്ത് ഈ ആശുപത്രിയില്‍ ജോലിക്ക് കയറിയത്. ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ അനൂപ്, എസ്‌ഐ എല്‍ദോ, എസ്‌സിപിഒ മുജീബ്, സിപിഒ അഖില്‍ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.