തിരുവനന്തപുരം: അഞ്ചുദിവസമായി വാഹൻ-സാരഥി സോഫ്റ്റ്‌വേർ തുടർച്ചയായി തകരാറിലാകുന്നത് മോട്ടോർവാഹന വകുപ്പ് ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. അപേക്ഷ സമർപ്പിക്കാൻ കഴിയാതെ വാഹന ഉടമകളും ലൈസൻസ് അപേക്ഷകരും കുഴയുകയാണ്. രാജ്യവ്യാപകമായുള്ള തകരാറാണെന്നും ഉടൻ പരിഹരിക്കുമെന്നുള്ള അറിയിപ്പാണ് മോട്ടോർവാഹന വകുപ്പിനു കേന്ദ്രസർക്കാരിൽനിന്നു ലഭിച്ചത്.അവധിദിവസങ്ങൾക്കുശേഷമുള്ള പ്രവൃത്തിദിനമായ തിങ്കളാഴ്ച വാഹൻ-സാരഥി സേവനം പൂർണമായും മുടങ്ങി. ഇതോടെ ഓഫീസ് പ്രവർത്തനം പൂർണമായും സ്തംഭിച്ചു. രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് എന്നിവയുടെ കാലാവധി തീരുന്ന വാഹന ഉടമകൾക്ക് സോഫ്റ്റ്‌വേർ തകരാർ കാരണം ഫീസ് അടയ്ക്കാൻ കഴിയാത്തതിനാൽ വൻതുക പിഴ നൽകേണ്ടിവരും. ദേശീയതലത്തിലെ തകരാറായതിനാൽ ഇളവു കിട്ടുമെന്ന പ്രതീക്ഷയിലാണ് അപേക്ഷകർ.
സോഫ്റ്റ്‌വേറിൽ സംസ്ഥാനം ആവശ്യപ്പെട്ട മാറ്റങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും മോട്ടോർവാഹന വകുപ്പിനെ വലയ്ക്കുന്നുണ്ട്. ഓൾ ഇന്ത്യ പെർമിറ്റ് വാഹനങ്ങളുടെ നികുതിപ്പിരിവു തടഞ്ഞതടക്കം സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തെ അറിയിക്കുന്നതിന് ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലത്തിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ രണ്ടാഴ്ചയ്ക്കുള്ളിൽ ഡൽഹിയിലെത്തും. ഉന്നത ഉദ്യോഗസ്ഥരുമായി ഇവർ ചർച്ച നടത്തും.










