‘പത്ത് രൂപാ ഡോക്ടര്‍’ എന്ന് അറിയപ്പെട്ടിരുന്ന ഡോ. ടിഎ കനഗരത്തിനം(96) തമിഴ്ടാട്ടിലെ തഞ്ചാവൂരിലെ പട്ടുകോട്ടൈയില്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അന്ത്യം. കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി അദ്ദേഹം കിടപ്പിലായിരുന്നു. ശ്രീനിവാസപുരം സ്വദേശിയാണ്.1950കളിലാണ് അദ്ദേഹം ആരോഗ്യരംഗത്തേക്ക് എത്തിയത്. 1960കളില്‍ പെരിയ തെരുവില്‍ ഒരു ക്ലിനിക്ക് സ്ഥാപിച്ചു. ഗൈനക്കോളജിസ്റ്റായിരുന്ന അദ്ദേഹം രണ്ട് രൂപയാണ് ഫീസായി ഈടാക്കിയിരുന്നത്. ഇത് പിന്നീട് അഞ്ച് രൂപയായി ഉയര്‍ത്തി. പിന്നീട് 1990 മുതല്‍ 10 രൂപയായിരുന്നു രോഗികളില്‍ നിന്ന് ഫീസായി ഈടാക്കിയിരുന്നത്.തന്റെ കരിയറിലുടനീളം ആയിരക്കണക്കിന് പ്രസവം ഡോക്ടർ എടുത്തതായി പട്ടുക്കോട്ട സ്വദേശിയും പ്രഥമാധ്യാപകനുമായിരുന്ന എന്‍ സെല്‍വം ‘എന്‍ വെര്‍ഗല്‍. വിഴുതുഗള്‍’ എന്ന പേരില്‍ ഡോക്ടറെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍ പറയുന്നു. താലൂക്കിലും പരിസരത്തുമുള്ള 50ല്‍ പരം ഗ്രാമങ്ങളില്‍ നിന്നുള്ള രോഗികള്‍ അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് സേവനം നേടിയിട്ടു്ണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.”അതിദരിദ്രരായ ആളുകള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും അദ്ദേഹം നല്‍കിയിരുന്നു. ഒരു സേവനം എന്ന നിലയിലാണ് അദ്ദേഹം ആശുപത്രി നടത്തിയിരുന്നത്. ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ക്ക് സൗജന്യമായി മരുന്നുകള്‍ പോലും നല്‍കി. വെറും പത്തുരൂപ മാത്രമായിരുന്നു അദ്ദേഹം ഫീസായി ഈടാക്കിയിരുന്നത്. സുഖപ്രസവം കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹത്തിന് മികച്ച പരിചയസമ്പത്തുണ്ടായിരുന്നു. അതിനാല്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ് അദ്ദേഹത്തിന്റെ അടുക്കല്‍ ചികിത്സയ്ക്കായി എത്തിയിരുന്നത്,” സെല്‍വന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കോവിഡ് കാലത്ത് തന്റെ ആശുപത്രിയോട് ചേര്‍ന്ന് സ്ഥിതി ചെയ്തിരുന്ന വാണിജ്യസമുച്ചയത്തിന്റെ ഒന്‍പത് ലക്ഷത്തോളം രൂപയുടെ വാടക അദ്ദേഹം എഴുതിത്തള്ളിയിരുന്നു. ഇതും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഭാര്യയും നാലുമക്കളുമാണ് ഡോ. ടി എ കനഗരത്തിനത്തിനുള്ളത്.