പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റിലൂടെ 2,21,269 കുട്ടികൾ സ്കൂളിൽ ചേർന്നു. ഇതിൽ 1,21,743 ഫീസടച്ച് സ്ഥിരംപ്രവേശനം നേടിയവരാണ്. ബാക്കി 99,526 പേർ അടുത്ത അലോട്‌മെന്റുകളിൽ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച് താത്കാലികമായാണ് ചേർന്നിരിക്കുന്നത്.തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ആദ്യ അലോട്‌മെന്റിൽ 2,49,540 കുട്ടികളാണ് ഉൾപ്പെട്ടിരുന്നത്. അലോട്‌മെന്റ് ലഭിച്ചിട്ടും 27,077 പേർ പ്രവേശനമെടുത്തില്ല. അപേക്ഷയിലെ അപാകം കാരണം 1,152 പേർക്ക് പ്രവേശനം നൽകിയിട്ടില്ല.സ്പോർട്‌സ് ക്വാട്ടയിൽ ആകെ പ്രവേശനം നേടിയത് 4,670 പേരാണ്. ഇതിൽ 2,649 പേരുടേത് സ്ഥിരം പ്രവേശനമാണ്. ബാക്കി 2,021 പേർ താത്കാലികമായും സ്കൂളിൽ ചേർന്നു. ഈ വിഭാഗത്തിൽ അലോട്‌മെന്റ് ലഭിച്ചവരിൽ 1,431 കുട്ടികൾ പ്രവേശനം നേടിയിട്ടില്ല. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പുകളുടെ നിയന്ത്രണത്തിലെ മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിൽ 1,022 പേരാണ് ആദ്യ അലോട്‌മെന്റിലൂടെ പ്രവേശനം നേടിയത്.താത്കാലിക പ്രവേശനം നേടിയവർക്ക് രണ്ടാം അലോട്‌മെന്റിൽ ആദ്യ ഓപ്ഷൻതന്നെ ലഭിച്ചാൽ സ്ഥിരമായി ചേരണം. അല്ലെങ്കിൽ വീണ്ടും താത്കാലിക പ്രവേശനത്തിന് അനുമതിയുണ്ട്. എന്നാൽ, മൂന്നാം അലോട്‌മെന്റിൽ ഏത് ഓപ്ഷൻ ലഭിച്ചാലും സ്ഥിരമായി പ്രവേശനം നേടണം.രണ്ടാം അലോട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ അലോട്‌മെന്റിൽ ഉൾപ്പെടാതിരുന്നവരിൽ 65,000 പേർക്കെങ്കിലും ഇതിൽ അവസരം ലഭിച്ചേക്കും. ആദ്യ അലോട്‌മെന്റിനുശേഷം 69,034 സീറ്റുകൾ മിച്ചമുണ്ടായിരുന്നു.ഇതിനൊപ്പം ഒഴിവുവന്ന 28,229 സീറ്റുകളും ചേർത്തുള്ള 97,263 സീറ്റുകൾ ഉൾപ്പെടുത്തിയാണ് രണ്ടും മൂന്നും അലോട്‌മെന്റുകൾ നടത്തുന്നത്. ആദ്യ അലോട്മെന്റിൽ മിച്ചമുള്ളതിൽ 69,000 സീറ്റുകളും സംവരണവിഭാഗങ്ങൾക്കു നീക്കിവെച്ചിട്ടുള്ളതാണ്.ആദ്യ അലോട്‌മെന്റിൽ അർഹരായ അപേക്ഷകരില്ലെങ്കിൽ ഈ സീറ്റുകൾ ആദ്യം മറ്റു സംവരണവിഭാഗങ്ങൾക്കു കൈമാറും. ഏറ്റവും ഒടുവിലാണ് പൊതുവിഭാഗത്തിൽ പരിഗണിക്കുന്നത്.മൂന്നാം അലോട്‌മെന്റ് 16-നു നടത്തും. 18-ന് ഈ വർഷത്തെ പ്ലസ് വൺ ക്ലാസ് തുടങ്ങും.