കൊച്ചി: നഗ്നചിത്രങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് യുവതിയെയും ഭർത്താവിനെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ഏഴുകോൺ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊട്ടാരക്കര നെല്ലിക്കുന്നം സ്വദേശി റിജോയെയാണ് പൊലീസ് വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തത്.യുവതിയെ വിവാഹം കഴിക്കാനായി റിജോ നേരത്തെ പരിചയപ്പെട്ടിരുന്നു. ഈ യുവതി മറ്രൊരു വിവാഹം കഴിച്ചശേഷവും പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നു. കൂടാതെ യുവതിയുടെ വീട്ടിലെത്തി പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജോലിക്കായി വിദേശത്ത് എത്തിയ റിജോ അവിടെ നിന്ന് ഭർത്താവിനെ വിളിച്ച് ഭാര്യയുടെ നഗ്ന ചിത്രങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തി. യുവതിയുമായി അടുപ്പത്തിലാണെന്നും നഗ്നചിത്രങ്ങളും വീഡിയോകളും കൈവശമുണ്ടെന്നും പറഞ്ഞാണ് ഭീഷണി.
ഭീഷണി തുടർന്നതോടെ ഭാര്യയും ഭർത്താവും ചേർന്ന് നംവബറിലാണ് പരാതി നൽകിയത്. കേസെടുത്ത പൊലീസ് പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഗൾഫിൽ നിന്ന് അവധിക്കായി നാട്ടിലേക്ക് വന്ന പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയ ഉടൻ അറസ്റ്റ് ചെയ്ത് ഏഴുകോൺ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.