സംസ്ഥാനത്തുടനീളം സ്ത്രീകളെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം നടത്തിവരുന്ന ആളെ പൊലീസ് പിടികൂടി. തൃശ്ശൂർ കൈപ്പമംഗലം സ്വദേശി ഷോബി എന്ന് വിളിക്കുന്ന പ്രശോബ് പി എസ് ആണ് കാസർഗോഡ് വനിതാ പൊലീസിന്റെ പിടിയിലായത്. മോഡലിംഗിന്റെയും മറ്റ് അവസരങ്ങളും തരാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും വിവാഹ വാഗ്ദാനം ഉൾപ്പെടെ നൽകിയുമാണ് ഇയാൾ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. പ്രധാനമായും വിവാഹ മോചനം നേടിയ സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യം വെച്ചിരുന്നത്.കാസർഗോഡ് സ്വദേശിനിയായ സ്ത്രീയുടെ പരാതിയിലാണ് കാസർഗോഡ് വനിതാ പൊലീസ് സറ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. തൃശൂർ ആളൂരിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൊലീസിൽ പരാതി നൽകാതിരിക്കാൻ പരാതിക്കാരായ സ്ത്രീകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ഇയാളുടെ രീതി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാസർഗോഡ് ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് റെഡ്‌ഡി ഐപിഎസിന്റെ നിർദ്ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.