ബംഗളൂരു: ഐപിഎൽ 2025 സീസൺ വിജയികളായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിക്‌ടറി പരേടിന് എത്തിയവർ തിക്കിതിരക്കിയതോടെയുണ്ടായ ദുരന്തത്തിൽ ഏഴുപേർ മരിച്ചു.ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ചിന്നസ്വാമി സ്‌റ്റേഡിയത്തിന് തൊട്ടടുത്താണ് ആവേശഭരിതരായ ആരാധകർ ഒത്തുകൂടിയതോടെ തിക്കുംതിരക്കുമുണ്ടായത്. സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറന്നതോടെ അകത്തുകയറാൻ ആരാധകർ തിരക്കുകൂട്ടി.ഇതോടെ പൊലീസ് ലാത്തിചാർജ് ചെയ്‌തു. ഇതിനിടെയാണ് ദുരന്തമുണ്ടായത്. 25ലധികം പേർക്ക് സാരമായ പരിക്കേറ്റതായാണ് വിവരം. ഇവരെ അടുത്തുള്ള ബൗറിംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ടീം നായകൻ രജത് പാട്ടിദാറുടെ നേതൃത്വത്തിൽ ബംഗളൂരുവിലെത്തിയത്. ടീമിന് വിധാന സൗധയിൽ കർണാടക സർക്കാർ സ്വീകരണം നൽകാനിരിക്കെയാണ് ദുരന്തമുണ്ടായത്.