തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടിവിനുശേഷം ഇന്ന് സ്വർണവില വർദ്ധിച്ചു. ഇന്ന് പവന് 880 രൂപ വർദ്ധിച്ച് 69,760 രൂപയും ഗ്രാമിന് 110 രൂപ വർദ്ധിച്ച് 8,720 രൂപയുമായി. ഇന്നലെ പവൻ വിലയിൽ 1560 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇത് സ്വർണപ്രേമികൾക്ക് ആശ്വാസമായിരുന്നു. എന്നാൽ ഇന്നത്തെ വിലവർദ്ധനവ് സ്വർണം വാങ്ങാനായി കാത്തിരുന്നവർക്ക് കടുത്ത ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളാണ് ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നത്. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ സ്വർണവില പുതുക്കാറുണ്ട്.ഇന്നത്തെ വെളളിവിലയിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഒരു ഗ്രാം വെളളിക്ക് 108 രൂപയും ഒരു കിലോഗ്രാം വെളളിക്ക് 108,000 രൂപയുമാണ്. ബുധനാഴ്ച ഒരു ഗ്രാം വെളളിയുടെ വില 109 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 109,000 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.