തന്നെ യുഡിഎഫിൽ സഹകരിപ്പിക്കാനുള്ള തീരുമാനത്തിൽ സന്തോഷമെന്ന് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിണറായിസത്തിനെതിരേ മുന്നിലുണ്ടാകുമെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചെന്നും പിണറായിസത്തിന് നിലമ്പൂരിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഉപതിരഞ്ഞെടുപ്പിന്റെ പേരിൽ വിലപേശലിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പിണറായിസത്തെ തുറന്നുകാട്ടാനാണ് താൻ രാജിവച്ചതെന്നും കേരള രാഷ്ട്രീയത്തിൽ പിണറായിസം കൊണ്ട് മുന്നോട്ട് പോയാൽ രക്ഷപെടാൻ സാധിക്കില്ലെന്നും ഇതറിയാവുന്നവർതന്നെയാണ് പിണറായിക്കൊപ്പമുള്ളതെന്നും അൻവർ പറഞ്ഞു.നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആരാണെങ്കിലും അയാളെ വൻ ഭൂരിപക്ഷ്തിൽ വിജയിപ്പിക്കുമെന്നും അൻവർ പറഞ്ഞു.
വെള്ളിയാഴ്ച കോഴിക്കോട് ചേർന്ന യുഡിഎഫ് യോഗത്തിലാണ് അൻവറിനെ സഹകരിപ്പിക്കാൻ തീരുമാനിച്ചത്. അൻവറുമായി എങ്ങനെ സഹകരിക്കണമെന്ന് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തി. അതേസമയം അന്‍വറിന്റെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ ഘടകക്ഷിയാക്കേണ്ടെന്നും തീരുമാനിച്ചിരുന്നു. പാർട്ടിയിലെ മറ്റ് ഘടകകക്ഷികൾക്ക് പി വി അൻവർ യുഡിഎഫിലേക്ക് വരുന്നതിൽ എതിർപ്പില്ലെന്നാണ് വിവരം.