ദേശീയപാത 544ലെ പാലിയേക്കരയിൽ ടോൾ പിരിവ് റദ്ദാക്കിയുള്ള തൃശൂർ ജില്ലാ കലക്ടറുടെ ഉത്തരവ് പിൻവലിച്ചു. തിങ്കളാഴ്ച രാത്രിയാണ് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. നിർമാണം നടക്കുന്ന മേഖലയിൽ ഗതാഗത ക്രമീകരണത്തിനു നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ടോൾ പിരിവ് നിർത്തിവയ്ക്കാനുള്ള കലക്ടറുടെ ഉത്തരവ്. എന്നാൽ, ഗതാഗത ക്രമീകരണത്തിന് നടപടിയെടുക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ടോൾ പിരിക്കാനുള്ള അനുമതി കലക്ടർ നൽകുകയായിരുന്നു. പാലിയേക്കര ടോള്‍ പ്ലാസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാമെന്നു ദേശീയപാത അധികൃതര്‍ ചൊവാഴ്ച രേഖാമൂലം ഉറപ്പ് നല്‍കി
മണ്ണുത്തി–ഇടപ്പള്ളി സെക്‌ഷനിലെ വിവിധ പ്രദേശങ്ങളിൽ അടിപ്പാത നിർമാണം കാരണം അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലായിരുന്നു കലക്ടറുടെ ഇടപെടൽ. ടോൾ പിരിവ് നിർത്താൻ ഏപ്രിൽ 16ന് കലക്ടർ ഉത്തരവിട്ടിരുന്നെങ്കിലും പ്രശ്നം പരിഹരിക്കാൻ ദേശീയപാത അതോറിറ്റി സാവകാശം തേടിയതോടെ ഈ ഉത്തരവ് പിൻവലിക്കുകയായിരുന്നു. എന്നിട്ടും സ്ഥിതി മാറ്റമില്ലാതെ തുടർന്നതോടെയാണ് പുതിയ ഉത്തരവ് പ്രകാരം തിങ്കളാഴ്ച രാത്രി ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. ഗതാഗതക്കുരുക്കൊഴിവാക്കാൻ പൊലീസിന്റെ സഹായത്തോടെ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നു ദേശീയപാത അതോറിറ്റി അധികൃതരോട് കലക്ടർ നിർദേശിച്ചിട്ടുണ്ട്