വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റാപ്പര്‍ വേടന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പുലിപല്ല് ലോക്കറ്റ് ആക്കി നല്‍കിയ വിയൂരിലെ സ്വര്‍ണ പണിക്കാരന്റെ പക്കല്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ജാമ്യപേക്ഷ വെള്ളിയാഴ്ച്ച പരിഗണിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസം വേടന്‍ ജയിലില്‍ കഴിയേണ്ടി വരും. വേടന് പുലി പല്ല് നല്‍കിയ രഞ്ജിത്തിനെ കേന്ദ്രികരിച്ച് വനം വകുപ്പ് അന്വേഷണം ശക്തമാക്കി. വേടന് കഞ്ചാവ് കൈമാറിയ സംഘത്തെയും ഉടന്‍ പിടികൂടാനാകുമെന്നാണ് പൊലീസ് പറയുന്നത്.
രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയതിന് പിന്നാലെ വേടനെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. നടപടി ക്രമത്തിന്റെ ഭാഗമായിറ്റായൊരുന്നു ഫ്‌ളാറ്റിലെ തെളിവെടുപ്പ്. പുലിപല്ല് നല്‍കിയ രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നാണ് വേടന്‍ വ്യക്തമാക്കിയത്.
തമിഴ്‌നാട്ടില്‍ നടന്ന സംഗീത നിശയ്ക്കിടയില്‍ ആരാധകനായ രഞ്ജിത്ത് പുലിപല്ല് സമ്മാനമായി നല്‍കിയെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. പിന്നീട് തൃശൂരിലെ ജ്വലറിയില്‍ നല്‍കി ലോക്കറ്റാക്കി മാറ്റി. വന്യ ജീവികളുടെ അവശിഷ്ട്ടങ്ങള്‍ അറിഞ്ഞോ അറിയാതെയോ കൈവശം സൂക്ഷിക്കുന്നത് കുറ്റകരമാണ്. ഇതുപ്രകാരമാണ് വേടനെതിരെ മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയിട്ടുള്ളത്.
പുലിപല്ല് കൈമാറിയ രഞ്ജിത്തിനെ കണ്ടെത്താന്‍ വനം വകുപ്പ് അന്വേഷണം തുടങ്ങി. വേടന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കേന്ദ്രികരിച്ചാണ് അന്വേഷണം. വേടന്റെ ജാമ്യപേക്ഷ മെയ് രണ്ടിന് പെരുമ്പാവൂര്‍ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ പരിഗണിക്കും.








