പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള ബന്ധം ഉലയുന്ന പശ്ചാത്തലത്തിൽ പാക് പൗരൻമാരോട് പുറത്താക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട്ട് പാക് പൗരത്വമുള്ള നാല് പേർക്ക് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. 27ന് മുമ്പ് രാജ്യം വിടണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വർഷങ്ങളായി കേരളത്തിൽ താമസിക്കുന്ന പാക് പൗരൻമാർക്കാണ് നോട്ടീസ് നൽകിയത്. രേഖകൾ പരിശോധിച്ചായിരിക്കും തുടർ നടപടികൾ എന്ന് പൊലീസ് വ്യക്തമാക്കി. കൊയിലാണ്ടിയിൽ താമസിക്കുന്ന പുത്തൻപുര വളപ്പിൽ ഹംസ, വടകര സ്വദേശികളായ രണ്ടുപേർ, പെരുവണ്ണാമൂഴി സ്വദേശി എന്നിവർക്കാണ് നോട്ടീസ് നൽകിയത്. പാകിസ്ഥാനിൽ നിന്ന് വന്ന് ഏറെക്കാലമായി നാട്ടിൽ കഴിയുന്ന ഇവർ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. ഇതിൽ കൊയിലാണ്ടി സ്വദേശി ഹംസ, ചായക്കച്ചവടത്തിനായി 1965ൽ ജ്യേഷ്ഠനൊപ്പം കറാച്ചിയിലേക്ക് പോയതായിരുന്നു 2007ൽ കേരളത്തിൽ തിരിച്ചെത്തി അപേക്ഷ നൽകിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. താത്കാലിക വിസയിലാണ് കേരളത്തിൽ തുടരുന്നത്. ഈ മാസം 27നകം രാജ്യം വിടണമെന്ന് കാണിച്ചാണ് കൊയിലാണ്ടി പോലീസ് ഇവർക്ക് നോട്ടീസ് നൽകി.
വടകര സ്വദേശി ഖമറുന്നിസ, സഹോദരി അസ്മ എന്നിവർക്കും രാജ്യം വിടണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. മലയാളിയായ ഇവരുടെ പിതാവ് കറാച്ചിയിൽ ബിസിനസുകാരനായിരുന്നു. 1992ലാണ് ഇവരുവരും ഇന്ത്യയിലേക്ക് മടങ്ങിയത്. ഒരു പെരുവണ്ണാമുഴി സ്വദേശിക്കും നോട്ടീസ് ലഭിച്ചു. ഇന്ത്യയിൽ താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് നോട്ടീസ് ലഭിച്ചവരുടെ തീരുമാനം.