തമിഴ് ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2 ലെ വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ സംഗീത സംവിധായകന്‍ എ ആർ റഹ്മാനും സിനിമയുടെ സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. റഹ്മാനും സിനിമയുടെ നിർമ്മാണ കമ്പനികളായ മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർക്കെതിരെ ക്ലാസിക്കൽ ഗായകനും പത്മശ്രീ അവാർഡ് ജേതാവുമായ ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗർ നൽകിയ ഹർജിയിലാണ് ഉത്തരവ്.
117 പേജുള്ള ജസ്റ്റിസ് പ്രതിഭ എം. സിംങിന്റെ വിധിന്യായത്തിൽ ‘വീര രാജ വീര’ ഗാനം ‘ശിവ സ്തുതി’ എന്ന കോമ്പോസിഷനെ അടിസ്ഥാനമാക്കിയുള്ളതോ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതോ മാത്രമല്ല, വാസ്തവത്തിൽ, വരികളിൽ മാറ്റം വരുത്തി ഉപേയാഗിച്ചുവെന്ന് പറയുന്നു. ഗാനത്തിൽ വരുത്തിയ മാറ്റം പുതിയ രചന പോലെ തോന്നിച്ചാലും അടിസ്ഥാന സംഗീത സൃഷ്ടിക്ക് സമാനമാണ് വീര രാജ വീര ഗാനം എന്ന് വിധിയില്‍ പറയുന്നു. എല്ലാ ഒടിടി, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഗാനത്തോടൊപ്പമുള്ള നിലവിലുള്ള ക്രെഡിറ്റ് സ്ലൈഡ് മാറ്റിസ്ഥാപിക്കാൻ കോടതി നിർദ്ദേശിച്ചു. നിലവിലുള്ള ക്രെഡിറ്റ് “ഒരു ഡാഗർവാണി പാരമ്പര്യ ധ്രുപദിനെ അടിസ്ഥാനമാക്കിയുള്ള രചന” എന്നത് ” അന്തരിച്ച ഉസ്താദ് എൻ. ഫയാസുദ്ദീൻ ദാഗറിന്റെയും അന്തരിച്ച ഉസ്താദ് സാഹിറുദ്ദീൻ ദാഗറിന്റെയും ശിവ സ്തുതിയെ അടിസ്ഥാനമാക്കിയുള്ള രചന” എന്നാക്കി മാറ്റണം
പ്രതികള്‍ കോടതിയില്‍ 2 കോടി രൂപ കെട്ടിവയ്ക്കാനും വാദിയായ ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗറിന് 2 ലക്ഷം രൂപ കോടതി ചെലവായി റഹ്മാനും മറ്റ് പ്രതികളും നാല് ആഴ്ചയ്ക്കുള്ളിൽ നൽകണമെന്നും കോടതി വിധിച്ചു. ദാഗറിന്റെ അഭിപ്രായത്തിൽ, 1970 കളിൽ ജൂനിയർ ദാഗർ ബ്രദേഴ്‌സ് എന്നും അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ അച്ഛനും അമ്മാവനും ചേർന്നാണ് ശിവ സ്തുതി രചന സൃഷ്ടിച്ചത്.1989 ലും 1994 ലും പിതാവിന്റെയും അമ്മാവന്റെയും മരണശേഷം, നിയമപരമായ അവകാശികൾക്കിടയിൽ ഉണ്ടായ കുടുംബ ഒത്തുതീർപ്പിലൂടെ പകർപ്പവകാശം തനിക്ക് കൈമാറിയതായി അദ്ദേഹം അവകാശപ്പെട്ടു. തന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് എആര്‍ റഹ്മാന്‍ ഈ ഗാനം ചിത്രത്തില്‍ ഉപയോഗിച്ചത് എന്നാണ് ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗര്‍ പറയുന്നത്. റഹ്മാൻ തന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഈ രചന പങ്കുവെച്ചതെന്നും ഉചിതമായ അംഗീകാരമില്ലാതെ ചിത്രത്തിന്റെ സൗണ്ട് ട്രാക്കിൽ ഉപയോഗിച്ചെന്നും വാസിഫുദ്ദീൻ ദാഗർ അവകാശപ്പെട്ടു