പൊന്നാനി:കേരളം അടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന പ്രതിയെ പൊന്നാനി പോലീസ് തന്ത്രപൂര്‍വ്വം പിടികൂടി.കൊല്ലം പെരിനാട് ഞാറക്കൽ അലീന മൻസിൽ എസ്. അമീര്‍(25)നെയാണ് പൊന്നാനിയിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.
പൊന്നാനിയിലെ ഒരു ലോഡ്‌ജിൽ അനധികൃത ചീട്ടുകളി നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐ ജലീൽ കറുത്തേടത്തിന്റെ നിർദേശ പ്രകാരം നടത്തിയ റെയ്ഡിനിടെയാണ് പ്രതി പിടിയിലാകുന്നത്.പോലിസ് റെയ്ഡ് നടക്കുന്നതിനിടയിൽ താമസക്കാരനായ പ്രതി പോലിസ് പരിശോധനയിൽ പെടാതെ ഇരിക്കാൻ വേണ്ടി ബാങ്ക് പാസ്ബുക്കുകളും തട്ടിപ്പ് നടത്താൻ ഉപയോഗിച്ച 6 ഓളം മൊബൈൽ ഫോണുകളും മറ്റു അനുബന്ധ രേഖകളും അടങ്ങുന്ന ബാഗ് പ്ലാസ്റ്റിക്ക് കവറിലാക്ക് ലോഡ്ജ് മുറിയിലെ ബാത്ത്റൂമിന്റെ വെൻ്റിലേറ്റർ വഴി പ്ലാസ്റ്റിക് കയറിൽ പുറത്തേക്ക് തൂക്കി ഇടുകയായിരുന്നു.
എന്നാല്‍ പോലീസ് പരിശോധനക്കിടെ എറണാംകുളത്ത് പ്രമുഖ നടൻ രണ്ടാം നിലയിൽ നിന്നും പുറത്ത് ചാടി രക്ഷപ്പെട്ടതടക്കമുള്ള സംഭവങ്ങളുടെ പശ്ചാതലത്തില്‍ ലോഡ്ജിന് പുറത്ത് മഫ്തിയില്‍ അടക്കമുള്ള പോലീസിനെ നിയോഗിച്ചാണ് ഉദ്ധ്യോഗസ്ഥര്‍ ലോഡ്ജില്‍ പരിശോധനക്ക് എത്തിയത്.പോലീസ് പരിശോധനക്കിടെ പ്രതി വെൻ്റിലേറ്ററിലൂടെ ബാഗും പ്ലാസ്റ്റിക്ക് കവറും പുറത്തേക്ക് തൂക്കി ഇടുന്നത് ശ്രദ്ധയില്‍ പെട്ട ഉദ്ധ്യോഗസ്ഥര്‍ സംഭവം വീഡിയോയിൽ പകർത്തിയ ശേഷം ഇതെ റൂമില്‍ പരിശോധ നടത്തുകയും പുറത്തേക്ക് തൂക്കിയിട്ട പ്ലാസ്റ്റിക്ക് കവറും ബാഗും പുറത്തെടുത്ത് പരിശോധന നടത്തുകയും ആയിരുന്നു.ഇതോടെയാണ് രാജ്യത്തുടനീളം ഓണ്‍ലൈന്‍ തട്ടിപ്പ് വഴി പണം തട്ടുന്ന സംഘത്തിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് തിരിച്ചറിയുന്നത്.ബാഗില്‍ നിന്ന് നിരവധി ബാങ്ക് പാസ്സ് ബുക്കുകളും മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.തമിഴ്നാട്ടിൽ നിന്നും മോഷ്ടിച്ച ഫോണുകളാണെന്ന് പറഞ്ഞ് പോലിസിനെ തെറ്റി ധരിപ്പിക്കാൻ ഇയാള്‍ ശ്രമം നടത്തിയെങ്കിലും പാസ്സ് ബുക്കുകളുടെയും മറ്റ് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോട ഇയാള്‍ പോലീസിന് മുന്നില്‍ കുഴഞ്ഞു.ഒടുവില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.വിവിധ വ്യക്തികളുടെ പേരിലുള്ള 25 ഓളം വ്യത്യസ്ഥ ബാങ്കിൻ്റെ പാസ് ബുക്കും 7 സ്മാർട്ട് ഫോണുകളും 24 ചെക്ക് ബുക്കും 30ഓളം എടിഎം കാർഡുകളും 25 ഓളം സിംകാർടുകളും ഇയാളില്‍ നിന്നും കണ്ടെടുത്തു.പൊന്നാനി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ്.ഐപിഎസിന്റെ നിർദേശ പ്രകാരം മലപ്പുറം സൈബർ പൊലീസിന് കൈമാറി.സൈബർ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതിയുടെ കൈവശമുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നാഷണൽ സൈബർ ക്രൈംപോർട്ടലിൽ പരിശോധിച്ചത് വഴി 17 സംസ്ഥാനങ്ങളിലായി 51 സാമ്പത്തിക തട്ടിപ്പ് സംബന്ധമായ പരാതികൾ രജിസ്റ്റർ ചെയ്തതായി ഉദ്ധ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.കേരളത്തിൽ നാല് പരാതികളും മറ്റ് സംസ്ഥാനങ്ങളിൽ 47 പരാതികളുമാണ് ഇയാള്‍ക്കെതിരെ നിലവിലുള്ളത്.പ്രതിയുമായി ടെലഗ്രാമിൽ ദുബായിൽ നിന്ന് ബന്ധപ്പെട്ട ഒരാൾ മലബാർ ഭാഗത്തുള്ള ഒരാളെ പരിചയപ്പെടുത്തുകയും ഏജന്റ് വഴി സാധാരണക്കാർക്ക് കമീഷൻ നൽകി വാടകക്കെടുത്ത് ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും എ.ടി.എം കാർഡുകളും സ്ഥിരമായി എത്തിച്ചു നൽകുകയും നല്‍കുന്നുണ്ട്.ദുബായിൽ നിന്നുള്ള ആളിൽ നിന്ന് ലഭിക്കുന്ന നിർദേശപ്രകാരം ഫെഡറൽ ബാങ്ക് അക്കൗണ്ടുകളിൽ ഫെഡ് ആപ്പ് പ്രതി ആക്റ്റീവ്ചെയ്യണം.പിന്നീട് ഈ ആപ്പിലേക്ക് വിവിധ അക്കൗണ്ടുകളിൽ നിന്ന് ഫ്രോഡ് മണിയും ബിറ്റ് കോയിൻ അടങ്ങിയ വിവരങ്ങളുള്ള സ്ലിപ്പും പ്രതിക്ക് അയച്ചു നൽകും. ഇതുപ്രകാരം ഇന്ത്യൻ മണി പറയുന്ന ബാങ്കിലേക്ക് ട്രാൻസ്‌ഫർ ചെയ്തു കൊടുത്ത് ക്രിപ്റ്റോ കറൻസി ദുബൈയിലുള്ള ആൾക്ക് കൈമാറുകയും ചെയ്യുന്നതാണ് പ്രതിയുടെ ജോലിയെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പ് പരാതി നൽകിയവരുടെ കോടിക്കണക്കിന് പണമാണ് വിദേശത്തേക്ക് കടത്തിയിട്ടുള്ളതെന്ന് പൊലീസിനോട് പ്രതി വ്യക്തമായിട്ടുണ്ട്.കണ്ണുർ ടൗൺ, കൊല്ലം ശാസ്താംകോട്ട,തൃശ്ശൂർ കൊരട്ടി പോലീസ് സ്റ്റേഷനുകളിൽ പ്രതിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊന്നാനി സിഐ പറഞ്ഞു.പൊന്നാനി എസ് ഐ യാസിർ, എ.എസ്.ഐ മധുസൂദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമരായ നാസർ, എസ്.പ്രശാന്ത് കുമാർ, പി.മനോജ്,സിവിൽ പോലീസ് ഓഫീസർ ടി.എസ്.രഞ്ജിത്ത് , സ്പെഷ്യൽ ബ്രാഞ്ച് ഓഫീസറായ മധു എന്നിവർ അടങ്ങിയ സംഘമാണ് റൈഡ് നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ തൃശ്ശൂർ കൊരട്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിനായി പൊന്നാനി പോലീസ് കൈമാറിയിരിക്കുകയാണ്











