ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ ഇടനാഴി പദ്ധതിക്ക് പുത്തനുണർവേകി ജപ്പാന്റെ പ്രഖ്യാപനം. തങ്ങളുടെ പ്രശസ്തമായ ഷിൻകാൻസെൻ ട്രെയിനുകളുടെ രണ്ട് സെറ്റുകൾ പദ്ധതിക്കായി സൗജന്യമായി നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് ജപ്പാൻ. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ ഇടനാഴിയുടെ പരീക്ഷണത്തിനും പരിശോധനയ്‌ക്കും സഹായിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. E5, E3 സീരീസുകളിൽ നിന്നുള്ള ഓരോ ട്രെയിൻ സെറ്റുകൾ പരിശോധനാ ഉപകരണങ്ങൾ ഘടിപ്പിച്ച ശേഷം 2026 ന്റെ തുടക്കത്തിൽ ഇന്ത്യയിലേക്ക് എത്തിക്കും. E5 സീരീസ് അതിന്റെ മനോഹരമായ രൂപകൽപ്പനയ്‌ക്കും നൂതന സാങ്കേതികവിദ്യയ്‌ക്കും പേരുകേട്ടതാണ്. ഇന്ത്യയുടെ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലെ ഒരു നാഴികക്കല്ലായ പദ്ധതിയാണ്. ഷിൻകാൻസെൻ ട്രെയിനുകൾ ഉപയോഗിക്കുന്നതിലൂടെ, ഉയർന്ന താപനിലയുടെയും പൊടിയുടെയും പ്രത്യാഘാതങ്ങൾ ഉൾപ്പെടെയുള്ള ഡ്രൈവിംഗ് അവസ്ഥകളെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് ശേഖരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 2030 കളുടെ തുടക്കത്തിൽ ഇന്ത്യയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന E10 ട്രെയിനുകളുടെ ഭാവി നിർമ്മാണത്തിനും പരീക്ഷണ ഘട്ടം സഹായകമാകും. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കുള്ള ധനസഹായം പ്രധാനമായും ജാപ്പനീസ് സർക്കാരിൽ നിന്നുള്ള കുറഞ്ഞ പലിശ നിരക്കിലുള്ള യെൻ വായ്പകളിലൂടെയാണ് ലഭിക്കുന്നത്. പദ്ധതിയുടെ മൊത്തത്തിലുള്ള ചെലവിന്റെ ഏകദേശം 80% ഇത് വഹിക്കും. അഹമ്മദാബാദ്-മുംബൈ ഹൈ-സ്പീഡ് റെയിൽ ഇടനാഴി നിർമ്മിക്കുന്നതിനുള്ള ചുമതല നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനാണ് (NHSRCL) നൽകിയിരിക്കുന്നത്. 2021 നവംബറിലാണ് പദ്ധതിയുടെ നിർമ്മാണപ്രവർത്തികൾ ആരംഭിച്ചത്.